'കോടതിയിൽ കയറ്റരുത്'; ആക്രോശിച്ച് അഭിഭാഷക: ചെരുപ്പൂരി അടിക്കാനും ശ്രമം
Mail This Article
ന്യൂഡൽഹി∙ നിര്‍ഭയ കേസിൽ കുറ്റവാളികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ആക്രമണ ശ്രമം. സുപ്രീം കോടതിക്കു പുറത്തുവച്ചാണ് സംഭവം. കേസിൽ അവസാന ഹർജിയും തള്ളിയതിനു പിന്നാലെ കോടതിക്ക് പുറത്തെത്തിയ പ്രതിഭാഗം അഭിഭാഷകൻ എ.പി സിങ്ങിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകർ ചേർന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. എ.പി. സിങ് കുറ്റവാളികളെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് അഭിഭാഷക ആരോപിച്ചു. സ്ത്രീകൾക്കെതിരെ അക്രമം നടത്തുന്നവരെ ഇയാൾ സഹായിക്കാൻ ശ്രമിക്കുകയാണ്. ഇത്തരക്കാരെ കോടതിയിൽ കയറാൻ അനുവദിക്കരുതെന്നും ആക്രോശിച്ചാണ് അഭിഭാഷക ആക്രമിക്കാൻ ശ്രമിച്ചത്.
അന്ത്യന്തം നാടകീയ മണിക്കൂറുകൾക്കു ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. രാജ്യാന്തരകോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകള്‍ പ്രസക്തമല്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു.
നിർഭയ കേസിലെ നാലു പ്രതികളെ തിഹാർ ജയിലിൽ ഇന്നു പുലർച്ചെ 5.30ന് ഒരുമിച്ചാണ് തൂക്കിലേറ്റിയത്. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാർ പവൻ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. ആറു മണിയോടെ മൃതദേഹങ്ങൾ തൂക്കുമരത്തിൽനിന്നു നീക്കി. കുറ്റം നടന്ന് ഏഴു വർഷവും മൂന്നു മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചതായി നിർഭയയുടെ അമ്മ പ്രതികരിച്ചു.
English Summary: AP Singh, the defence lawyer in the Nirbhaya case attacked