ADVERTISEMENT

കോവിഡ്–19 രോഗത്തിൽനിന്നു രക്ഷയ്ക്കായി ഇറ്റലിയിൽ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഉള്‍പ്പെട്ടിരുന്നു.

കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്നു മുൻപ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് വിശദീകരിക്കുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്.

എന്താണ് വൈറസ്?

നാം ഏറെ ഭയപ്പെടുന്ന വൈറസുകള്‍ ജനിതകവസ്തുവായ ആര്‍എന്‍എയോ ഡിഎന്‍എയോ ഒരു സ്തരം കൊണ്ടു പൊതിഞ്ഞ നിലയിലുള്ള സൂക്ഷ്മജീവിയാണ്. ഇതിനെ ഒരു പൂര്‍ണജീവിയായി കരുതാനും കഴിയില്ല. കടന്നുകൂടുന്ന ശരീരത്തിലെ ഒരു ജീവകോശത്തിനുള്ളില്‍ മാത്രം ജീവിക്കാനും പെരുകാനും കഴിയുന്ന ജീവകണങ്ങളാണിവ. വിഭജിച്ച് പെരുകാന്‍ കഴിയുന്നതിനു പുറമേ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജനിതകഘടനയില്‍ മാറ്റംവരുത്തി നിലനില്‍പ് ഉറപ്പിക്കാനും ഇവയ്ക്കു കഴിയും. ജീവികളുടെ പ്രതിരോധവ്യവസ്ഥയുമായി എതിരിട്ട് സ്വയം മാറ്റം വരുത്താന്‍ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

കോശങ്ങളുടെ പുറംതോട് ‘തുരന്ന്’ ഉള്ളില്‍ കടക്കുന്ന വൈറസ് സ്വന്തം പുറംതോട് നശിപ്പിച്ച് ആര്‍എന്‍എ അല്ലെങ്കില്‍ ഡിഎന്‍എ സ്വതന്ത്രമാക്കുന്നു. പിന്നീട് ആതിഥേയ കോശത്തിന്റെ സഹായത്തോടെ പെരുകല്‍ ആരംഭിക്കും. ഇവ പുറത്തുവിടുന്ന പ്രോട്ടിനുകള്‍ ആതിഥേയ കോശത്തിന്റെ പ്രവര്‍ത്തനത്തെ നശിപ്പിക്കും. പിന്നീട് കോശഭിത്തി തകര്‍ത്തോ അല്ലാതെയോ പുറത്തെത്തി മറ്റു കോശങ്ങളെ ആക്രമിക്കാന്‍ തുടങ്ങും. ഈ ഘട്ടത്തിലാണു ശരീരത്തിലെ പ്രതിരോധ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. സഹജമായ പ്രതിരോധ സംവിധാനമാണ് ആദ്യഘട്ടം. ചില രോഗാണുക്കള്‍ ഇവയെ മറികടന്നു മുന്നേറുമ്പോള്‍ ആര്‍ജിത പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കും. ഇതാണു കൂടുതല്‍ ഫലപ്രദമെങ്കിലും ഇതുണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കും.

എന്താണ് ഇന്റര്‍ഫെറോണ്‍?

വിവിധ രോഗാണുക്കള്‍ ബാധിക്കുമ്പോള്‍ പ്രതിരോധ സംവിധാനത്തിലെ കോശങ്ങള്‍ ഉൽപാദിപ്പിക്കുന്ന ഒരുകൂട്ടം പ്രോട്ടിനുകളാണ് ഇന്റര്‍ഫെറോണ്‍. 1957-ല്‍ ലണ്ടന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകരായ അലക്ക് ഐസക്കും ലിന്‍ഡെന്‍മാനുമാണ് ആദ്യമായി ഇന്റര്‍ഫെറോണുകള്‍ നിര്‍വചിച്ചത്. വൈറസ് പെരുകലിനെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. മനുഷ്യകോശങ്ങള്‍ ഉൽപാദിപ്പിക്കുന്ന ഇന്റര്‍ഫെറോണുകള്‍ ആല്‍ഫ, ബീറ്റ, ഗാമ എന്നീ മൂന്നു വിഭാഗങ്ങളാണ്. വൈറസുകള്‍ പെരുകുന്നത് തടയുന്നതിനു പുറമേ വൈറസ് ബാധിക്കപ്പെട്ട കോശങ്ങളെ നശിപ്പിക്കുന്ന പ്രതിരോധ സെല്ലുകളെ സജീവമാക്കുകയും ചെയ്യും.

CUBA-HEALTH-VIRUS

എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ശ്വേത രക്താണുക്കൾ) ഉത്തേജിപ്പിക്കാൻ ഇന്റർഫെറോണിന് സാധിക്കുമെന്ന് ഇയോൺ ഗ്രെസര്‍ എന്ന യുഎസ് ഗവേഷകൻ 1960ൽ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ൽ ഇയോണിന്റെ ഗവേഷണത്തുടർച്ച യുഎസ് കാൻസർ വിദഗ്ധനായ റാൻഡോൾഫ് ക്ലാർക്ക് ലീ ഏറ്റെടുത്തു. ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ ശക്തമാക്കിയത്. അതൊരു മികച്ച അവസരമായി കണ്ട് റാൻഡോൾഫ് നേരെ ക്യൂബയിലെത്തി, ഫി‍ഡൽ കാസ്ട്രോയെ കണ്ടു. അദ്ഭുതങ്ങൾ പ്രവർത്തിക്കാനാകുന്ന മരുന്നാണ് ഇന്റർഫെറോണെന്ന കാര്യം കാസ്ട്രോയെ വിശദമായി ധരിപ്പിച്ചത് റാൻഡോൾഫായിരുന്നു.

കാസ്ട്രോ നിയോഗിച്ച ഗവേഷകർ റാൻഡോൾഫിന്റെ ലബോറട്ടറിയിൽ സമയം ചെലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാർച്ചിൽ ആറ് ക്യൂബൻ ഗവേഷകർ 12 ദിവസം ഫിൻലൻഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ൽ ആദ്യമായി മനുഷ്യ കോശങ്ങളിൽ നിന്ന് ഇന്റർഫെറോൺ വേര്‍തിരിച്ചെടുത്തത്. ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവൻ ഇന്റർഫെറോണിന്റെ ഉൽപാദനത്തിനു പലതരം ഗവേഷണങ്ങൾ ശക്തമായതും അതിനാലാണ്.

വൻതോതിൽ ഇന്റർഫെറോൺ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികത പഠിച്ചാണ് 12 ക്യൂബൻ ഗവേഷകരും ഫിൻലൻഡ് വിട്ടത്.ക്യൂബയിലെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയിൽ വേർതിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റർഫെറോൺ ഗവേഷകർ പുറത്തെത്തിച്ചു. ഫിൻലൻഡിൽ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു. ആ സമയത്താണ് ക്യൂബയെ വിറപ്പിച്ച ഡെങ്കുപ്പനിയുടെ വരവ്.

സിഐഎയും കൊതുകുകളും?

ചരിത്രത്തിലാദ്യമായിട്ടായിരുന്നു കൊതുകുകൾ വഴി പരക്കുന്ന ഈ രോഗം ക്യൂബയിൽ പ്രത്യക്ഷപ്പെടുന്നത്. 3.4 ലക്ഷത്തോളം ക്യൂബക്കാരെ വൈറസ് ബാധിച്ചു. ദിവസവും 11,000ത്തിലേറെ പുതിയ കേസുകൾ. 108 പേർ മരിച്ചു, അതിൽ 101 പേരും കുട്ടികൾ. യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയാണ് വൈറസിനെ ക്യൂബയിലെത്തിച്ചതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു തെളിവ് ലഭിച്ചതായി അടുത്തിടെ ക്യൂബ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാ‍ൽ യുഎസ് ഇത് നിഷേധിച്ചു. അവിടെയും പക്ഷേ ക്യൂബയ്ക്ക് ഗുണമായത് മാസങ്ങള്‍ക്കു മുൻപ് അമേരിക്കൻ ഗവേഷകൻ റാൻഡോൾഫ് നടത്തിയ ഇടപെടലായിരുന്നു. അതുവഴി തയാറാക്കിയ ഇന്റർഫെറോണുകൾ പരീക്ഷണത്തിന് അത്രയേറെ സജ്ജമായിരുന്നു.

CUBA-HEALTH-VIRUS

ക്യൂബൻ ആരോഗ്യ വകുപ്പ് ഈ മരുന്ന് അംഗീകരിച്ചു, ജനങ്ങളിൽ പ്രയോഗിച്ചു, ദിവസങ്ങള്‍ക്കകം മരണനിരക്ക് കുത്തനെ കുറഞ്ഞു. ലോകത്ത് ഇന്റർഫെറോൺ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംഭവം എന്നാണ് ഇതിനെ ക്യൂബ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ ‘ബയോളജിക്കൽ ഫ്രണ്ട്’ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനവുമെത്തി. ക്യൂബൻ ഗവേഷകരെ സർക്കാർ ചെലവിൽ വിദേശത്ത് അയച്ചു പഠിപ്പിച്ചു, പലരും പാശ്ചാത്യ സാങ്കേതികതയിൽ അറിവു നേടുന്നത് അങ്ങനെയാണ്. ഉയര്‍ന്ന അളവില്‍ ഇന്റർഫെറോൺ ഉൽപാദിപ്പിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ 1986ൽ കേരി കാന്റെല്‍ വീണ്ടും ക്യൂബയിലെത്തുമ്പോൾ ഇന്റർഫെറോണിന്റെ കൂടുതൽ ശക്തിയുള്ള വകഭേദമായ ആൽഫ 2 ബി തയാറായിക്കഴിഞ്ഞിരുന്നു.

ആ വർഷംതന്നെയാണ് ക്യൂബയുടെ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി ആരംഭിക്കുന്നത്. വൈകാതെ ക്യൂബയിൽ പടർന്ന മസ്തിഷ്ക ജ്വരത്തെയും രാജ്യം പ്രതിരോധിച്ചത് ഈ ബയോടെക് ‘യുദ്ധമുഖം’ ഒരുക്കിയായിരുന്നു. വൈറസ് രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി, എയ്‌ഡ്സ്, ഡെങ്കു, ചിലയിനം ത്വക്‌രോഗങ്ങൾ എന്നിവയെ ക്യൂബ പ്രതിരോധിച്ചതും ഇന്റർഫെറോൺ ഉപയോഗിച്ചായിരുന്നു. പുതുതായി കണ്ടെത്തിയ കൊറോണ വൈറസായ സാര്‍സ് കോവ്-2 ഒരു ആര്‍എന്‍എ വൈറസാണ്. ചില വൈറസുകളുടെ ആര്‍എന്‍എ നശിപ്പിക്കാന്‍ കഴിയുന്ന ആര്‍എന്‍എ എന്‍സൈമുകള്‍ ഉൽപാദിപ്പിക്കുന്ന ജീനുകളെ ഉത്തേജിപ്പിക്കാന്‍ ഇന്റര്‍ഫെറോണിനു കഴിയും. അതുകൊണ്ടാണ് കോവിഡ് 19 ബാധയ്ക്ക് ഈ മരുന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

corona-mumbai

വൈറസുകള്‍ ആതിഥേയ കോശത്തില്‍ നിലനില്‍ക്കുന്നതിനാല്‍ കോശങ്ങള്‍ക്കു കേടുപാടു വരാതെ അവയെ മാത്രം നശിപ്പിക്കുക എന്നതാണ് മരുന്നു നിര്‍മാണത്തിലെ പ്രധാന വെല്ലുവിളി. ഇപ്പോള്‍ വൈറസുകളുടെ ജനിതകമാപ്പിങ് സാധ്യമായതിനാല്‍ മരുന്നു വികസിപ്പിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. വൈറസുകള്‍ പുറപ്പെടുവിക്കുന്ന എന്‍സൈമുകളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാനാണു മരുന്നുകള്‍ ശ്രമിക്കുന്നത്. ചൈനയിലെ രോഗികളില്‍ ഏറെക്കുറേ ഫലപ്രദമായി ഇന്റര്‍ഫെറോണ്‍ 2ബി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്. അതിനാലാണിപ്പോള്‍ ഇതിനെ ‘അദ്ഭുതമരുന്ന്’ എന്നു പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com