ADVERTISEMENT

മിലാൻ∙ ഇറ്റലിയിൽ  650 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്തതിനു പിന്നാലെ ഭരണപക്ഷത്തുള്ള ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് നിക്കോള സിംഗെരത്തി ഇറ്റലിയിലെ വൻ നഗരങ്ങളിലൊന്നായ മിലാനിലേക്ക് ഫെബ്രുവരി 27 ന് ഒരു യാത്ര നടത്തി. പതിനൊന്നു നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്തതിനു പിന്നാലെയുള്ള സിംഗെരത്തിയുടെ യാത്ര വൻ വിവാദങ്ങൾക്ക് തിരികൊളുത്തി. 

കോവിഡ് 19 പടരുന്ന വടക്കൻ ഇറ്റലിയിലെ ലൊംബാർഡി പ്രവിശ്യയിലും സിംഗെരത്തിയെത്തി. ഒരു സംഘം വിദ്യാർഥികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതിനു ശേഷം സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ ഇപ്രകാരം കുറിച്ചു. ‘ഭയപ്പെടേണ്ടതില്ല. ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ അതിശക്തമാണ്. നമ്മൾ ശീലങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. മദ്യവും ഒരു കപ്പ് കാപ്പിയും പീറ്റ്സയും ആവശ്യമുള്ളപ്പോൾ അനാവശ്യമായ ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കേണ്ടതില്ല’. 

അന്ന് തന്നെ മിലാൻ മേയർ ബെപ്പെ സാല സമൂഹമാധ്യമങ്ങളിൽ ‘മിലാൻ ഡെസ് നോട്ട് സ്റ്റോപ്പ്’ എന്ന ശീർഷകത്തിൽ ഒരു വിഡിയോ പങ്കുവച്ചു. ആളുകൾ പരസ്പരം ആലിംഗനം ചെയ്യുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പാർക്കിലൂടെ നടക്കുന്നതും ട്രെയിൻ കാത്തുനിൽക്കുന്നതും തുടങ്ങിയുള്ള ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം മാർച്ച് 5 ന് നിക്കോള സിംഗെരത്തിയുടെ ട്വീറ്റ് എത്തി.

italy-death

‘ഞാനും കൊറോണ വൈറസ് ബാധിതനായിരിക്കുന്നു. ക്വാറന്റീനിലാണെന്നു എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. വീട്ടിലിരുന്നു തന്നെ ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ തുടരും. ഞാനുമായി ബന്ധപ്പെട്ടവരെല്ലാം കോവിഡ് 19 ടെസ്റ്റുകൾക്ക് വിധേയരാകണം. നാം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടുക തന്നെ ചെയ്യും’– നിക്കോള സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിംഗെരത്തിയുടെ ട്വീറ്റ് ജനങ്ങൾ വായിക്കുമ്പോൾ കോവിഡ് 19 മരണങ്ങൾ 200 കടന്നിരുന്നു.  

ഞാൻ വീട്ടിൽ തന്നെയായിരിക്കും എന്ന മുദ്രവാക്യം ഉയർത്തി കൊറോണ വൈറസ് ബാധയെ നേരിടുന്ന ഇറ്റലിയുടെ മാസങ്ങൾക്കു മുൻപുള്ള ചിത്രം ഇങ്ങനെയൊന്നും ആയിരുന്നില്ല. നൂറുകണക്കിനു ആളുകൾ മരിച്ചു വീഴുമ്പോഴും ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കാൻ ഇറ്റാലിയൻ ജനത തയാറായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച മാത്രം 793 പേരാണ് ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്. ആകെ മരണം  4,825 ആയി ശനിയാഴ്ച ഉയർന്നതോടെയാണ് ടെലിവിഷനിലൂടെ അത്യാവശ്യമില്ലാത്ത എല്ലാ ഫാക്ടറികളും അടയ്ക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ നിർദേശം നൽകിയത്. 

nicola-zngaretti-italy
ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള യോഗത്തിനു ശേഷം പുറത്തേക്കു പോകുന്ന നിക്കോള സിംഗെരത്തി

ജ്യുസപ്പേ പന്താലിയോ എന്ന സാമൂഹ്യ ശാസ്ത്രഞ്ജൻ പറയുന്നതനുസരിച്ച് എന്താണ് സംഭവിക്കുന്നതെന്ന് ഇറ്റാലിയൻ ജനതയ്ക്ക് കാര്യമായ അറിവുണ്ടായിരുന്നില്ലെന്നതാണ് സത്യം. നിക്കോള സിംഗെരത്തിയെ പോലെ  യഥാർത്ഥ്യ ബോധ്യം തൊട്ടുതീട്ടിയിട്ടില്ലാത്ത രാഷ്ട്രീയക്കാർ കാര്യങ്ങൾ വല്ലാതെ വഷളാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നു സന്ദേശം നൽകാൻ പോയ സിംഗെരത്തി സ്വയം രോഗവാഹകനായി മാറുന്ന കാഴ്ചയും കണ്ടു. കോവിഡ് 19 ന്റെ സമൂഹ വ്യാപനത്തെ കുറിച്ച് അദ്ദേഹത്തിനു യാതൊരു വിധത്തിലുള്ള അറിവില്ലെന്നു തന്നെയാണ് മനസിലാക്കേണ്ടത്. മിലാനിലും ലൊംബാർഡിയിലും ആയിരങ്ങളുമായി ഇടപഴകി സമൂഹ വ്യാപനത്തിനുള്ള കൂടുതൽ സാഹചര്യങ്ങൾ‌ സൃഷ്ടിക്കുകയും ചെയ്തു– ജ്യുസപ്പേ പന്താലിയോ പറയുന്നു.

ചൈനയിലെ വുഹാൻ നഗരത്തിന്റെ അവസ്ഥയിലാണ്  ഇപ്പോൾ വടക്കൻ ഇറ്റലി. ജനം പുറത്തിറങ്ങാൻ ഭയപ്പെടുന്നു. കൊറോണ പടരുന്ന വടക്കൻ ഇറ്റലിയിലെ ലൊംബാർഡി നഗരത്തിൽ ഉൾപ്പെടെ പരസ്യ ജീവിതത്തിനു വിലക്കുണ്ട്. വീടുകളിൽ തന്നെ താമസിക്കുന്ന എല്ലാവർക്കും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാൻ പട്ടാളത്തിന്റെയും പൊലീസിന്റെയും സഹായം തേടുകയാണ് ഇറ്റാലിയൻ സർക്കാർ. സമ്പർക്കവിലക്ക് തെറ്റിക്കുന്നവരെ നേരിടാൻ തെരുവിൽ ഇപ്പോൾ പട്ടാളമുണ്ട്. എന്നാൽ ഇത്രയും കാര്യങ്ങൾ നടപ്പിൽ വരുത്താൻ ആയിരക്കണക്കിന് മരണങ്ങൾ വേണ്ടി വന്നുവെന്നത് ഖേദകരമാണ്– രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച കൊറോണ വൈറസ് ബാധമൂലം 651 പേരാണ് ഇറ്റലിയിൽ മരിച്ചത്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63,927. 

മാർച്ച് ആദ്യവാരം കൊറോണ വൈറസ് ബാധ അതിരൂക്ഷമായപ്പോഴും വെനീസിൽ ബാറുകളും റസ്റ്റോറന്റുകളും നിയന്ത്രണങ്ങളില്ലാതെ തന്നെ പ്രവർത്തിച്ചിരുന്നു. ബാറിൽ ആളെ കൂട്ടാൻ പലരും സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. മാർച്ച് ആദ്യവാരം ടൂറിസ്റ്റുകൾ ഇറ്റലിയിൽ നിന്ന് കൂട്ടമായി പിൻവാങ്ങുമ്പോൾ തങ്ങളുടെ കച്ചവടം കുറഞ്ഞു പോയെന്ന് പരിഭവം പറയുകയായിരുന്നു ഇറ്റലിയിലെ വ്യാപാരികൾ. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സന്ദേശങ്ങളാണ് രാഷ്ട്രീയ നേതാക്കൾ പ്രചരിപ്പിച്ചിരുന്നതും. 

milan-italy-covid-19
മിലാനിൽ നിന്നുള്ള കാഴ്ച

മാർച്ച് 8 വരെ ജനജീവിതം സാധാരണ നിലയിലായിരുന്നു. മാർച്ച് 8ന് ക്വാറൻീൻ ചെയ്യാനുള്ള ഔദ്യോഗിക നിർദേശം വരുന്നതിനു തൊട്ടുമുൻപേ വാർത്ത പുറത്തായത് ആയിരങ്ങളെ പ്രകോപിച്ചു. ലൊംബാർഡി പ്രവിശ്യയിൽ നിന്നും മിലാനിൽ നിന്നും വൻതോതിൽ കൂട്ട പലയാനം ഉണ്ടായി. നിർദ്ദേശം വന്ന് 2 ദിവസങ്ങൾക്കു ശേഷമാണ് ബാറുകൾക്കും റെസ്റ്റോറൻുകൾക്കും പൂട്ടുവീണത്. ക്വാറൻീൻ സന്ദേശങ്ങളെ ആദ്യം തമാശയായാണ് ഇറ്റാലിയൻ ജനത കണ്ടിരുന്നതെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ട്രോളുകളും തമാശകളുമായിരുന്നു സമൂഹമാധ്യമങ്ങളിൽ. 

മരണം തുടർക്കഥയായതോടെ തുടക്കത്തിലെ ചിരി മാഞ്ഞു. ആളുകൾ നഗരങ്ങളിൽ നിന്ന് സ്വയം പിൻവാങ്ങാൻ തുടങ്ങി. കവിളിൽ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും നിരോധിക്കപ്പെട്ടു. സാമൂഹികമായ അകൽച്ച വൻതോതിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. സമ്പർക്ക വിലക്ക് നിലവിൽ വന്നിട്ടും വീണു കിട്ടിയ അവധി ദിനങ്ങൾ ഒത്തുച്ചേരലിനുള്ള അവസരമായി കണ്ടവരും നിരവധിയായിരുന്നു. 

giuseppe-conte-pm-italy
ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ

ക്വാറൻീൻ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ നിർദേശം ലംഘിച്ചതിന് 40000 പേരെയായിരുന്നു ഇറ്റാലിയൻ െപാലീസ് അറസ്റ്റ് ചെയ്തത്. “ രാഷ്ടീയക്കാരുടെ ഭാഷ മാറാൻ തുടങ്ങിയപ്പോൾ ജനങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നു. വീട്ടിലിരിക്കണമെന്നും രോഗവാഹകരാകരുതെന്നും നേതാക്കൾ കർശന നിർദേശം നൽകിയതോടെ അത് അനുസരിക്കാൻ ജനങ്ങൾ നിർബന്ധിതരായി– സൈക്കോളജിസ്റ്റായ സാറ രഗിൻനെല്ലി പറയുന്നു. നേപ്പിൾസ്, സിസിലി തുടങ്ങിയ നഗരങ്ങളിൽ നിയമലംഘകരെ തേടി െപാലീസ് റോന്ത് ചുറ്റാൻ തുടങ്ങിയതോടെ വൻതോതിൽ കാര്യങ്ങളിൽ മാറ്റം വന്നു. 

italy-church
വടക്കൻ ഇറ്റലിയിലെ പള്ളിയിൽ മരിച്ചവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോൾ

കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയേക്കാൾ ഉയർന്ന മരണനിരക്ക് ഇറ്റലിയിൽ രേഖപ്പെടുത്തിയതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വേഗം കൂടിയത്. 5560 കേസുകളാണ് തിങ്കളാഴ്ച പുതുതായി റിപ്പോർട്ട് ചെയ്തത്. 6,077 പേർ ഇതുവരെ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു.8,376 പേരാണ് ഇതു വരെ രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചത്. തുടർച്ചയായി രണ്ടാം ദിനവും മരണ നിരക്കിൽ ആനുപാതിക കുറവ് രേഖപ്പെടുത്തിയതും ആശ്വാസത്തിനു വക നൽകുന്നുണ്ട്. രോഗവ്യാപനം തടയാനായി ഇറ്റലിയിൽ അനാവശ്യ യാത്രകൾ എല്ലാം തന്നെ നിരോധിച്ചു. ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്കു യാത്ര ചെയ്യുന്നതിനും നിരോധനമുണ്ട്. വസ്ത്രവ്യാപാരം, ഫർണിച്ചർ നിർമാണം ഉൾപ്പെടെയുള്ള എല്ലാവിധ ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടി കഴിഞ്ഞു.

English Summary: Italy struggled to convince citizens of coronavirus crisis. What can Europe learn?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com