ലോക്‌ഡൗൺ: സെൻസസ്, പൗരത്വ റജിസ്റ്റർ നടപടികൾ നീട്ടിവച്ചതായി ആഭ്യന്തര മന്ത്രാലയം
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യമാകെ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 2021ലെ സെൻസസ് നടപടികൾ തുടങ്ങുന്നതു മാറ്റിവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് സെൻസസിന്റെ ആദ്യഘട്ടം നടക്കേണ്ടിയിരുന്നത്. ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) പുതുക്കുന്നതിനുള്ള നടപടികളും നീട്ടി. അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എൻപിആർ പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടിയിരുന്നത്.
സെൻസസ്, എൻപിആർ നടപടികൾക്കു ഓരോ വീട്ടിലും അധികൃതർ നേരിട്ടു വരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് അസാധ്യമായതിനാലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എൻപിആറുമായി സഹകരിക്കില്ലെന്നു കേരളം, ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഇതല്ലാതെ മാർഗമില്ല. ഓരോ ഇന്ത്യക്കാരനും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചു വീട്ടിലിരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
English Summary: NPR, first phase of Census postponed