ഫിൻലൻഡിൽ കോവിഡ് മരണം 3; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ
Mail This Article
ഹെൽസിങ്കി ∙ ഫിൻലൻഡിൽ ഇതുവരെ 880 ആളുകൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ പത്തുപേർക്കു രോഗം ഭേദമായി. ഏകദേശം ഇരുപത്തിരണ്ടോളം ആളുകൾ തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നാൽ കഴിഞ്ഞ ആഴ്ച ഇവിടെ ആദ്യ കോവിഡ് 19 മരണം രേഖപ്പെടുത്തിയതു ജനങ്ങളിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടു മരണം കൂടി സംഭവിച്ചു. കൂടുതൽ രോഗബാധിതരും തലസ്ഥാനമായ ഹെൽസിങ്കി പ്രദേശത്താണ്. ഇവിടെ നിന്നു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ആളുകൾ യാത്ര ചെയ്യുന്നതു തടയുവാനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചു.
റസ്റ്ററന്റുകളും പബ്ബുകളും അടച്ചുകൊണ്ടുള്ള കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്. പാർലമെന്റ് അംഗീകരിച്ചാൽ ഉടൻ തന്നെ ഇതു പ്രാബല്യത്തിൽ വന്നേക്കും. അതുവഴി സാമൂഹിക സമ്പർക്കം കൂടുതലായി തടയാനാണു സർക്കാർ ശ്രമിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആളുകൾ കൂടുതലായി ശീതകാല വിനോദങ്ങളിൽ ഏർപ്പെടുന്നതിനാൽ പ്രധാനപ്പെട്ട സ്‌കീ കേന്ദ്രങ്ങൾ എല്ലാം തന്നെ ഉടൻ അടക്കും.
സൂപ്പർമാർക്കറ്റുകളിൽ നിന്നു ടിൻ ഫുഡുകൾ, ടോയ്‌ലറ്റ് പേപ്പറുകൾ എന്നിവ വേഗം അപ്രത്യക്ഷമാകുന്നുണ്ട്. മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവയ്ക്കു ക്ഷാമമുണ്ട്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും മാസ്കുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. എന്നാൽ സൂപ്പർ മാർക്കറ്റുകളിൽ മറ്റ് അവശ്യസാധനങ്ങൾക്ക് കാര്യമായ കുറവില്ല. ആളുകൾ കൂടുതൽ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നു.
കോവിഡ് -19 മൂലം തകരാൻ സാധ്യതയുള്ള സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ പതിനഞ്ച് ബില്യൻ യൂറോയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. ദേശീയ എയർലൈനായ ഫിൻ എയർ തൊണ്ണൂറു ശതമാനം യാത്രകളും നിർത്തിവച്ചിരിക്കുകയാണ്. ഫിൻ എയറിനെ സഹായിക്കാനായി സർക്കാർ 600 മില്യൻ യൂറോയുടെ സഹായധനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാൽ കൊറോണ വൈറസ് പരിശോധനയിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് ഒരു വിഭാഗം ആളുകളിൽ ആശങ്ക പരത്തുന്നുണ്ട് . മറ്റു നോർഡിക് രാജ്യങ്ങളെ അപേക്ഷിച്ചു രോഗം ബാധിച്ചവരുടെ എണ്ണം കുറവ് രേഖപ്പെടുത്താനുള്ള കാരണം ഇതാണെന്നുള്ള അപവാദം പൊതുവേയുണ്ട്.
English Summary: Situation at Finland During Corona