‘വൈറസ് വ്യാപനം തടയാൻ ഇതേ മാർഗമുള്ളൂ’; സമ്പൂർണ ലോക്ഡൗണിനൊരുങ്ങി മോസ്കോ
Mail This Article
മോസ്കോ ∙ ചരിത്രത്തിലെ വമ്പൻ ലോക്ഡൗണിനൊരുങ്ങി റഷ്യൻ തലസ്ഥാനമായ മോസ്കോ. മാർച്ച് 28 മുതൽ ഏപ്രിൽ 5 വരെ മോസ്കോ നഗരത്തിലെ റസ്റ്ററന്റുകൾ, കഫേകൾ, ബാറുകൾ, കടകൾ, പാർക്കുകൾ തുടങ്ങി എല്ലാം അടച്ചിടുമെന്നു മോസ്കോ മേയർ സെർജെയ് സോബിയാനിൻ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിന്റെ ‘എല്ലാവരും വീട്ടിലിരിക്കുക’ എന്ന ആഹ്വാനം വന്നതിനു പിന്നാലെയാണു തീരുമാനം.
‘ഇന്ന് അവതരിപ്പിച്ച നിയന്ത്രണങ്ങൾ ആധുനിക മോസ്കോയുടെ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്തതാണ്. ഇത് ഒരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. എന്നാൽ ഇതു കൊറോണ വൈറസിന്റെ വ്യാപനവും രോഗബാധ ഏൽക്കുന്നവരുടെ തോതും കുറയ്ക്കാൻ കാരണമാകുമെന്നതിൽ സംശയമില്ല’– മോസ്കോ മേയർ അറിയിച്ചു. പലചരക്ക്–പലവ്യഞ്‌ജന കടകൾ, ഫാർമസികൾ, ഭക്ഷണം എത്തിച്ചു നൽകുന്ന റസ്റ്ററന്റുകൾ എന്നിവയ്ക്കു നിരോധനം ബാധകമല്ല.
മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു വിലക്കുണ്ട്. മാർച്ച് 27 മുതൽ എല്ലാ വിമാനസർവീസുകളും നിർത്തിവയ്ക്കും. 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ വൻതോതിലാണു കോവിഡ് കേസുകൾ ഉയർന്നത്. പുതിയതായി 182 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 132 എണ്ണം മോസ്കോയിലാണ്. റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 840 പേർക്കാണു റഷ്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ മരിച്ചു.
English Summary: Covid: Moscow closes all restaurants, stores and parks for a week