എക്സൈസ് അവശ്യ വകുപ്പുകളുടെ കൂട്ടത്തിൽ; പരിശോധന കർശനമാക്കും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് എക്സൈസ് വകുപ്പിനേയും അവശ്യ വകുപ്പുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. ബാർ, മദ്യവിൽപനശാലകൾ എന്നിവ പൂട്ടിയതോടെയാണു സർക്കാർ നടപടി. ഇന്നു മുതൽ എക്സൈസ് വകുപ്പ് പരിശോധന കർശനമാക്കും.
ബാർ, മദ്യവിൽപന ശാലകൾ പൂട്ടിയതോടെ വ്യാജമദ്യം, ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിനുള്ള സാധ്യത വിലയിരുത്തിയാണ് അവശ്യ വകുപ്പുകളുടെ കൂട്ടത്തിൽ എക്സൈസ് വകുപ്പിനെ കൂടി കൊണ്ടുവന്നത്. പരിശോധന കർശനമാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾക്ക് എക്സൈസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ പൊലീസിന്റേയും സഹായം തേടും. സംസ്ഥാന അതിർത്തികളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. ലീവിലുള്ള ഉദ്യോഗസ്ഥർക്കും ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി.
ബാറുകൾ, ബിയർ പാർലറുകൾ, ക്ലബുകൾ എന്നിവ ഏപ്രിൽ 14 വരെ പ്രവർത്തിക്കുന്നില്ലെന്നു ഉറപ്പു വരുത്തും. സാനിറ്റൈസർ നിർമിക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റ് ദുരുപയോഗം ചെയ്താൽ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുക്കും. വെയർഹൗസുകൾ, ഔട്ട്‍ലെറ്റുകള്‍ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എക്സൈസ് കമ്മിഷണർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
English Summary: Covid19, excise department inspection