ADVERTISEMENT

പാലക്കാട്∙ ദുബായില്‍ നിന്നെത്തി കോവിഡ് 19 രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ക്വാറന്റീനിൽ പോയില്ല. ക്വാറന്റീനിൽ പോകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ഇതു ലംഘിച്ച് ഇയാൾ പലയിടത്തും സഞ്ചരിക്കുകയായിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതും ഇതോടെ ദുഷ്കരമായി. ദുബായിൽ‌നിന്ന് മാര്‍ച്ച് 13നാണ് ഇയാള്‍ നാട്ടിലെത്തിയത്. 21നാണു നിരീക്ഷണത്തിലായത്.

പക്ഷേ രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ചയായിരുന്നു. മണ്ണാർക്കാട് സ്വദേശിയാണ് ഇയാൾ. ആരോഗ്യ വിഭാഗം വിശദമായ റൂട്ട് മാപ്പ് തയാറാക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 51 വയസ്സുകാരൻ ഉംറ തീർഥാടനത്തിനു ശേഷമാണു കേരളത്തിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി മണ്ണാർക്കാട്ടേക്കു വരികയായിരുന്നു. അവിടെയെത്തി 13ന് ശേഷം പല സ്ഥലങ്ങളിലും ബസിൽ പോയി. ബാങ്കുകൾ, യത്തീംഖാന, പള്ളി എന്നിവിടങ്ങളിൽ പോയി. ജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ ഇയാളെ കണ്ടെത്തിയത്. ഇയാൾ സ്വമേധയാ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. 

‌ജില്ലയിൽ 3 പേർക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ഇന്നു മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. മണ്ണാർക്കാട് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണ്. പട്ടാമ്പിയിൽ നിലവിൽ നടപടികൾ കർശനമാണ്. സംസ്ഥാന അതിർത്തി കൂടിയായതിനാൽ ജില്ലയിലെ ആരോഗ്യമേഖലയിൽ അതീവ ജാഗ്രതയ്ക്കാണു നിർദേശം. 

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ചുള്ള തുടർ പരിശോധനകളും വരും ദിവസങ്ങളിൽ നടക്കും. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഉയരുന്നതും ചെറിയ തോതിൽ ആശങ്ക പരത്തുന്നുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ട്. വിദേശത്തു നിന്നെത്തിയവരിൽ ഒട്ടേറെപ്പേർ നിരീക്ഷണ നിർദേശങ്ങൾ കർശനമായി പാലിക്കുമ്പോൾ മറ്റു ചിലർ ഇറങ്ങി നടക്കുന്നുണ്ട്. 

ഇതുവഴി രോഗം പടർന്നിട്ടുണ്ടോ എന്നതും പരിശോധനയിലാണ്. ജില്ലയിൽ വിദേശത്തു നിന്നെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്കു വിദേശത്തു നിന്നാണ് രോഗബാധ ഉണ്ടായതെന്നാണു വിലയിരുത്തൽ. പ്രദേശിക തലത്തിൽ രോഗം പടരാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എനിക്കൊന്നും രോഗം ബാധിക്കില്ലെന്ന ചിന്താഗതിയുമായി ഇപ്പോഴും ഒട്ടേറെപ്പേർ സ്വൈര്യ വിഹാരം നടത്തുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. 

അനാവശ്യയാത്രകൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഒട്ടേറെപ്പേർ പുറത്തിറങ്ങുന്നുണ്ട്. കടുത്ത രോഗലക്ഷണം സംശയിക്കുന്നവരെ ആശുപത്രി ഐസലേഷൻ വാ‍ർഡുകളിലേക്കു മാറ്റാനാണു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലും വിവരം ശേഖരിക്കുന്നുണ്ട്. സമാന രോഗ ലക്ഷണം ഉള്ളവർ മടിക്കാതെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

English Summary: Complications in Palakkad covid patient's root map making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com