അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി: ഡിജിപി
Mail This Article
തിരുവനന്തപുരം ∙ പരിശോധനയ്ക്കിടെ പൊലീസ് പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഓഫിസർമാർക്കും ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാൽ വിതരണക്കാർ, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളിൽ പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ബേക്കറിയും മരുന്നുകടകളും പൊലീസ് അടപ്പിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തിൽ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാൽ ദൃഢമായും പെരുമാറേണ്ടത് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ഡിജിപി ഓർമ്മിപ്പിച്ചു. പൊലീസുകാർ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മുതിർന്ന പൗരൻമാരെയും പാവപ്പെട്ടവരേയും സഹായിക്കാൻ പൊലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ജോലിക്കു പോകുന്ന ഹോംനേഴ്സുമാരെ തടയരുതെന്നും ഡിജിപി എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിർദേശം നല്‍കി. വിവിധ വീടുകളില്‍ ജോലി ചെയ്യുന്ന ഹോം നേഴ്സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്. തിരിച്ചറിയൽ കാര്‍ഡോ അവര്‍ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാല്‍ ഹോം നേഴ്സുമാരെ യാത്ര തുടരാന്‍ അനുവദിക്കണമെന്നും നിർദേശം നൽകി.
English Summary: DGP Instruction for officers on Lockdown