മരുന്നും ഭക്ഷണവുമില്ല; നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ; ലോക്ഡൗണിൽ കുരുങ്ങി കുടുംബം
Mail This Article
കോട്ടയം ∙ ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അര്‍ഹരായവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. അതില്‍ വീഴ്ചയുണ്ടാകുന്നതായി മനോരമ ന്യൂസിന്‍റെ അന്വേഷണം. മരുന്നിനും ഭക്ഷണത്തിനു വഴിയില്ലെന്ന് കോട്ടയത്തെ ഒരു കുടുംബം ഉദ്യോഗസ്ഥരെ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മനോരമ ന്യൂസ് സം ഘം ആവശ്യമായ മരുന്നും ഭക്ഷണവും എത്തിച്ചുനല്‍കി.
കോട്ടയം സ്വദേശി ചന്ദ്രശേഖരൻ നായരും കുടുംബവുമാണ് മരുന്നും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടിലായത്. ചന്ദ്രശേഖരനെ ആറുമാസം മുൻപ് കാറിടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് കിടപ്പിലായിരുന്നു. ഭാര്യയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. മകൻ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റിയാണ്. എന്നാൽ ലോക്ഡൗൺ കാരണം ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല.
സഹായം അഭ്യർഥിച്ച് പൊലീസിനെ വിളിച്ചപ്പോൾ കലക്ടർക്ക് പരാതി നൽകാൻ പറഞ്ഞതായി ശ്രീജിത്ത് പറയുന്നു. പക്ഷേ കലക്ടർക്ക് പരാതി നൽകാൻ പോകാൻ വണ്ടി വേണ്ടേയെന്ന് ശ്രീജിത്ത് ചോദിക്കുന്നു. 12000 രൂപയാണ് ശ്രീജിത്തിന്റെ ശമ്പളം. അതിൽ 4500 രൂപ വാടകയ്ക്ക് കൊടുക്കണം. ബാക്കി മാതാപിതാക്കളുടെ മരുന്നിനും ഭക്ഷണത്തിനും ചെലവാകും. മൂന്നുമാസത്തെ വാടക മുടങ്ങിയതിനാൽ ഏപ്രിൽ 14ന് വീടൊഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഈ മൂന്നംഗ കുടുംബം.
വാർത്ത പുറത്തുവന്നതോടെ സഹായവുമായി കൂടുതൽ പേർ രംഗത്തെത്തി. പൊലീസും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. ദുരവസ്ഥ ഇന്നലെ ഉച്ചയോടെ അറിയിച്ചിട്ടും നടപടിയെടുക്കുന്നത് ഇപ്പോഴാണ്.
English Summary: Kottayam family face crisis due to Lockdown