4 മുറികളിൽ 39 പേർ; പരിശീലനത്തിനു പോയ മലയാളി യുവാക്കൾ മഹാരാഷ്ട്രയിൽ കുടുങ്ങി
Mail This Article
മലപ്പുറം ∙ മഹാരാഷ്ട്രയിൽ തൊഴിൽ പരിശീലനത്തിനായി എത്തിയ മലയാളി യുവാക്കൾ ലോക്ഡൗണിൽ കുടുങ്ങി. മാർക്കറ്റിങ് കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടർ പരിശീലനത്തിനായി മഹാരാഷ്ട്രയിലെത്തിയ വിവിധ ജില്ലയിലെ 39 യുവാക്കളാണു കുടുങ്ങിയത്. ഒസ്മനാബാദ് കാക്ക നഗറിലാണ് ഇവർ താമസിക്കുന്നത്. ആവശ്യത്തിനു ഭക്ഷണവും വെള്ളവുമില്ലാതെ 4 മുറികളിലാണ് കഴിച്ചുകൂട്ടുന്നത്. ഒരു മാസത്തോളമായി ഇവിടെയെത്തിയിട്ട്. 31ന് പരിശീലനം തീരേണ്ടതായിരുന്നു. അതിനിടെയാണു ലോക്ഡൗണിൽ കുടുങ്ങിയത്.
മുറിയോടു ചേർന്ന അടുക്കളയിൽ ഇവർ ഭക്ഷണം പാകം ചെയ്തിരുന്നു. സാധനങ്ങൾ തീരാറായി. എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് ഇവർ അപേക്ഷിക്കുന്നു. സ്വീകരിക്കാൻ കേരള സർക്കാർ തയാറാണെങ്കിൽ ജോലി ചെയ്യുന്ന കമ്പനി നാട്ടിൽ വിടാൻ ഏർപ്പാടു ചെയ്യാമെന്ന് അറിയിച്ചതായി യുവാക്കൾ പറയുന്നു. മലപ്പുറത്തുനിന്നുള്ള 10 പേരും കൊല്ലത്തുനിന്ന് 8 പേരും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നും 5 പേർ വീതവും കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽനിന്നുള്ള 3 പേർ വീതവും ഒരു കോട്ടയം സ്വദേശിയുമടങ്ങുന്നതാണ് സംഘം.
English Summary: Lockdown: Keralites stuck in Maharashtra