ചാടിയിറങ്ങി ക്രൂരമായ ലാത്തിയടി; ഓടി രക്ഷപ്പെട്ട് നഗരസഭാധ്യക്ഷ-വിഡിയോ
Mail This Article
മലപ്പുറം ∙ പച്ചക്കറികൾ അമിത വില ഈടാക്കി വിൽപന നടത്തുന്നത് തടയാൻ പരിശോധനക്ക് ഇറങ്ങിയ കൊണ്ടോട്ടി നഗരസഭാ ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ മർദനമെന്നു പരാതി. നഗരസഭാ അധ്യക്ഷ കെ.സി.ഷീബ, സെക്രട്ടറി ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തി.
കൊണ്ടോട്ടി മുണ്ടപ്പലം പെട്രോൾ പമ്പിന് സമീപത്തെ കടയിൽ മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കുമ്പോൾ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം എന്നു കൗൺസിലർ യു.കെ.മമ്മദിശ പറഞ്ഞു. നഗരസഭയുടെ വാഹനം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും അടിച്ചോടിച്ചു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അമിതവില ഈടാക്കുന്നത് തടയാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണു സ്‌ക്വാഡ് രൂപീകരിച്ചത്. കൊണ്ടോട്ടി നഗരസഭയിൽ പലയിടത്തും കച്ചവടക്കാർ പല തരത്തിലുള്ള വിലയാണ് ഈടാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു.
അതനുസരിച്ചാണ് കടകളിൽ പരിശോധനയ്ക്ക് എത്തിയതെന്നും പൊലീസിന്റെ ഭാഗത്തിനിന്നു നല്ല സമീപനം അല്ല ഉണ്ടായത് എന്നതിനാൽ സ്‌ക്വാഡ് പ്രവർത്തനം നിർത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആരാണെന്നു നോക്കാതെയാണ് പൊലീസ് ഇടപെടുന്നതെന്നു നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അയ്യാടൻ മുഹമ്മദ്ഷാ പറഞ്ഞു.
English Summary: Police Beats Kondotty Municipal Chairperson