‘ക്വാറന്റീൻ, തന്നോടും പ്രിയപ്പെട്ടവരോടും ലോകരോടാകെയും ചെയ്യുന്ന മഹാകാര്യം’
Mail This Article
തിരുവനന്തപുരം ∙ കോവിഡ് നിരീക്ഷണത്തിലുള്ളവർ അതു പാലിക്കാതെ പുറത്തുപോകുന്നതു വലിയ തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ശ്രമത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പല ജില്ലകളിലും ക്വാറന്റീനിലുള്ളവർ പുറത്തുപോയതും ഇതുമൂലം നിരവധി പേർ രോഗഭീതിയിലായതിന്റെയും പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ സന്ദേശം.
‘നിരീക്ഷണത്തിൽ ഇരിക്കുകെയന്നത് അത്ര സുഖകരമായ കാര്യമല്ല. രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ ഇതൊഴിവാക്കാനാവാത്ത സാമൂഹ്യ ആവശ്യമാണ്. നിരീക്ഷണമെന്നതു രോഗമുണ്ട് എന്നുറപ്പിക്കാനുള്ള ഘട്ടമായി കാണാതെ, രോഗമില്ലെന്നുറപ്പിക്കാനുള്ള ഘട്ടമാണെന്ന മനോഭാവം രൂപപ്പെടണം. നിരീക്ഷണത്തിന് വിധേയരാവുക എന്നതു തന്നോടും പ്രിയപ്പെട്ടവരോടും ലോകരോട് ആകെത്തന്നെയും ചെയ്യുന്ന മഹത്തായ കാര്യമാണെന്നു ചിന്തിക്കുന്ന സംസ്കാരം വളർത്തിയെടുക്കണം. നിരീക്ഷണത്തിനു വിധേയരായിക്കുന്നതിൽ വലിയ ത്യാഗമനോഭാവത്തിന്റെ, മനുഷ്യസ്നേഹത്തിന്റെ പ്രതിഫലനമുണ്ട്.’– മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ മുള്‍മുനയിലാക്കിയിരിക്കുകയാണ് ഇടുക്കിയിലെയും പാലക്കാട്ടെയും രോഗബാധിതര്‍. ഇരുവരുടെയും സമ്പര്‍ക്കപട്ടിക തയാറാക്കാനുളള പരിശ്രമം തുടരുകയാണ്. ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് മന്ത്രിമാര്‍ അടക്കമുളളവരുമായി ഇടപഴകിയെന്ന് കണ്ടെത്തി. ഇയാൾ അട്ടപ്പാടി, മൂന്നാർ, ആലുവ, മാവേലിക്കര തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലും പോയിരുന്നു. പാലക്കാട്ടെ രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ അറുന്നൂറോളം പേര്‍ ഉണ്ടെന്നാണു നിഗമനം. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കലക്ടർ യുപിയിലേക്കു മുങ്ങിയതും സര്‍ക്കാരിനെ വെട്ടിലാക്കി. സബ് കലക്ടര്‍ അനുപം മിശ്രയ്ക്കെതിരെ കേസെടുത്തു.
English Summary: CM Pinarayi Vijayan's message to who lived in home quarantine