‘നാട്ടിലെത്താൻ വേറെ വഴിയില്ല’; 2 ട്രക്കുകളിൽ തിങ്ങി നിറഞ്ഞ് 300ലേറെ തൊഴിലാളികൾ
Mail This Article
മുംബൈ∙ രണ്ടു കണ്ടെയ്നർ ട്രക്കുകളിലായി മൂന്നൂറോളം അന്യസംസ്ഥാന തൊഴിലാളകളെ മഹാരാഷ്ട്ര പൊലീസ് പിടികൂടി. തെലങ്കാനയിൽനിന്നു രാജസ്ഥാനിലേക്ക് അവശ്യ സാധനങ്ങളുമായി പോയ ട്രക്കിലാണ് തൊഴിലാളികളെ കൂട്ടമായി കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശികളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നാട്ടിലേക്ക് തിരികെ പോകാൻ വേറെ വഴിയില്ലാത്തതിനാലാണ് ഇത്തരത്തിൽ അപകടകരമായ വഴി ഇവർ തിരഞ്ഞെടുത്തതെന്നാണ് വിവരം. തെലങ്കാനയിൽനിന്നു പുറപ്പെട്ട കണ്ടെയ്നർ അതിർത്തി നഗരമായ യവാത്‌മലിൽ എത്തിയപ്പോൾ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ടോൾ ബൂത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് ട്രക്കുകളുടെ ഡ്രൈവർമാർ നൽകിയ മറുപടിയിൽ പന്തികേട് തോന്നിയതാണ് പരിശോധനയിലേക്ക് നയിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ‘300 ഓളം ദിവസ വേതനക്കാരാണ് ഇരു ട്രക്കുകളിലുമായി ഉണ്ടായിരുന്നത്. ചിലർ പറഞ്ഞത് അവർക്ക് സ്വന്തം നാടായ രാജസ്ഥാനിലേക്ക് തിരികെ പോകണമെന്നാണ്. മറ്റു ഗതാഗത സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതിനാലാണ് അവർ ഇത്തരത്തിൽ ഒരു യാത്രയ്ക്ക് മുതിർന്നത്.’– അദ്ദേഹം പറഞ്ഞു.
ട്രക്ക് ഡ്രൈവർമാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറയുന്നു. എന്നാൽ തൊഴിലാളികളെ എന്ത് ചെയ്യണമെന്ന ആശയകുഴപ്പത്തിലാണ് ഇവർ. ‘ഞങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ജീവിക്കാൻ വേണ്ടിയാണ് അവർ നാട്ടിൽ തിരികെ എത്താൻ ശ്രമിച്ചത്’–മുതുർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ വീടുകളിലേക്ക് മടങ്ങാൻ ഇത്തരത്തിൽ അപകടകരമായ വഴികൾ സ്വീകരിക്കുന്ന തൊഴിലാളികൾ നിരവധിയാണ്.
English Summary : Maharashtra Cops Opened 2 Container Trucks, Found Over 300 Migrant Workers