യാത്രകള്‍ ചെയ്തതിൽ ദുഃഖം; മുൻകരുതലെടുക്കണം:എ.പി. ഉസ്മാൻ
Mail This Article
തൊടുപുഴ∙ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നതെന്ന് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ.പി. ഉസ്മാന്‍. എന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ടെന്നും അദ്ദേഹം അഭ്യർഥനയിൽ അറിയിച്ചു.
ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്നു വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്.
പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് ഉസ്മാന്‍ ചികിത്സയിലുള്ളത്. സ്വന്തം പേരു വെളിപ്പെടുത്തണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു.