ADVERTISEMENT

കൊച്ചി∙ പ്രമുഖ ഫിഷറീസ് ശാസ്ത്രഞ്ജനും കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലറുമായ ഡോ. എ.രാമചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് കൊച്ചി കളമശ്ശേരിയിലെ വസതിയിൽ വച്ച് ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു. കുസാറ്റിന്റെ ഇൻഡ്രസ്റ്റീസ് ഫിഷറീസ് സ്കൂളിന്റെ ഡയക്ടറായിരുന്ന ഡോ. രാമചന്ദ്രൻ 2016 ജൂണിലായിരുന്നു കുഫോസിന്റെ വൈസ് ചാൻസലറായി സ്ഥാനമേറ്റത്. കൊച്ചിയിലെ ആദ്യകാല മേയറും കോൺഗ്രസ് നേതാവുമായിരുന്ന കെ.എസ്.എൻ. മേനോന്റെ മകനാണ്.

സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡ്വൈസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശീയ – അന്തർദേശീയ സമിതികളിൽ എക്സ്പേർട്ട് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്ളൂ ഇക്കോണമി കോൺഫറൻസ് കൊച്ചിയിൽ നടന്നത് ഡോ.എ. രാമചന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു. ഫിഷറീസ് രംഗത്ത് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചിതാവാണ്. 

132 വിദ്യാർഥികൾ ഡോ. രാമചന്ദ്രന് കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടി. ഹോളണ്ടിലെ ഡെൽഫ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോ.രാമചന്ദ്രൻ പോസ്റ്റ് പിഎച്ച്ഡി ബിരുദം നേടിയത്. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് കുഫോസ് നടത്തിയ പഠനത്തിന് നേതൃതം നൽകിയ ഡോ.രാമചന്ദ്രൻ, സമുദ്രപരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും ഡിസാസ്റ്റർ മാനേജ്മെന്റും ഐശ്ചിക വിഷയങ്ങളായി എംഎസ്‌സി കോഴ്സുകൾ കുഫോസിൽ ആരംഭിക്കുകയും ചെയ്തു.

ഇടപ്പള്ളി കാബയിൻ സ്കൂളിലെ അധ്യാപികയായ ഡോ. സനൂജ രാജേശ്വരിയാണ് ഭാര്യ. ഏക മകൻ രാഹുൽ രാമചന്ദ്രൻ സിംഗപ്പൂരിൽ ഷിപ്പ് എൻജിനീയറാണ്. മൃതദേഹം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മോർച്ചറിയിൽ. സംസ്കാരം പിന്നീട്.

English Summary: Kufos Vice Chancellor Dr. A Ramachandran passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com