കാമുകിയെ കാണാൻ ക്വാറന്റീൻ ചാടി; പിടികൂടി ക്യാംപിലാക്കി
Mail This Article
ചെന്നൈ∙ വിദേശത്തുനിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന 24കാരൻ കാമുകിയെ കാണാനായി പുറത്തിറങ്ങി. മധുര വിമാനത്താവളത്തിനു സമീപത്തെ ഐസലേഷൻ ക്യംപിൽ കഴിയുന്ന വിജയ് (24) ആണ് കാമുകിയെ കാണാനായി ശിവഗംഗയിലേക്കു പോയത്. ഇയാളെ പിടികൂടി വീണ്ടും ക്യാംപിലെത്തിച്ചു.
ദുബായിൽ ജോലി ചെയ്യുന്ന വിജയ് കഴിഞ്ഞ ദിവസമാണു വിമാന മാർഗം മധുരയിലെത്തിയത്. അവിടെനിന്നു വിമാനത്താവളത്തിനു സമീപത്തെ ക്വാറന്റീൻ ക്യാംപിലേക്കു മാറ്റി. 14 ദിവസം കഴിയാതെ പുറത്തു പോകാൻ പാടില്ലെന്നാണു ചട്ടം. ബുധനാഴ്ച വൈകിട്ട് ഇയാളെ കാണാതായി. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇയാൾ കാമുകിയെ കാണാനായി പോയതാണെന്നു വ്യക്തമായത്.
തമിഴ്നാട്ടിൽ 3 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 29 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്തു നിന്നെത്തിയവരാണ്. ഒരാൾ വിദേശത്തുനിന്നെത്തിയയാളുമായി സമ്പർക്കം പുലർത്തിയ ആളാണ്.
ദുബായിൽനിന്നു തിരിച്ചെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി (24), ലണ്ടനിൽനിന്നു തിരിച്ചെത്തിയ ചെന്നൈ സ്വദേശി (24), ഇയാളുടെ ബന്ധുവായ 65 വയസ്സുകാരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവർ സർക്കാർ ആശുപത്രികളിൽ ഐസലേഷൻ വാർഡുകളിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, നേരത്തെ രോഗം സ്ഥിരീകരിച്ച ഉത്തർപ്രദേശ് സ്വദേശിയായ ഇരുപതുകാരൻ നാളെ ആശുപത്രി വിട്ടേക്കും.
English Summary: Madurai: Man escapes quarantine facility to meet girlfriend, caught by police