ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടം; യുവാവ് കാറിടിച്ചു മരിച്ചു
Mail This Article
ആലപ്പുഴ∙ ദേശീയപാതയിൽ താമല്ലാക്കൽ ജംക്‌ഷനു സമീപം മനോരമ ഏജന്റിന്റെ മകൻ കാറിടിച്ചു മരിച്ചു. മനോരമ ഹരിപ്പാട് ഹുദാ ജംക്‌ഷൻ ഏജന്റ് താമല്ലാക്കൽ അമ്പിത്തറയിൽ ഉത്തമന്റെ മകൻ അനീഷ് (26) ആണ് മരിച്ചത്. അപകടമുണ്ടാക്കിയശേഷം നിർത്താതെ പോയ കാർ ആലപ്പുഴയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ പിടിയിലായി. ഡ്രൈവർ തൃശൂർ പുതുക്കാട് ചക്കാലയ്ക്കൽ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നു പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. ദേശീയപാതയിലൂടെ നടന്നു പോകുകയായിരുന്ന അനീഷിനെ എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയി. അമിതവേഗത്തിലെത്തിയ കാർ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ടിഡി സ്കൂളിനു സമീപം വാഹനപരിശോധനയിലായിരുന്ന ആലപ്പുഴ സൗത്ത് പൊലീസ് സംഘം തടഞ്ഞു നിർത്തിയപ്പോഴാണ് അപകടവിവരം അറിഞ്ഞത്.
വാഹനത്തിന്റെ മുന്നിൽ അനീഷിന്റെ ബാഗ് തൂങ്ങിക്കിടപ്പുണ്ടായിരുന്നു. കാറിന്റെ മുൻവശത്തെ ചില്ല് തകർന്നിരുന്നു. ചില്ലില്‍ ബനിയന്റെ ഭാഗം പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. ആദ്യം അപകടമൊന്നും സംഭവിച്ചില്ലെന്നു പറഞ്ഞ ഡ്രൈവർ ഈ തെളിവുകൾ കാണിച്ചതോടെയാണ് അപകടത്തെക്കുറിച്ചു സമ്മതിച്ചത്.
ബാഗിൽനിന്നു ലഭിച്ച രേഖകൾ പരിശോധിച്ചാണ് പൊലീസ് മരിച്ചത് അനീഷ് ആണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് ഹരിപ്പാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ആലപ്പുഴ സൗത്ത് പൊലീസിലെ അഡീഷണൽ എസ്ഐ ശ്രീകുമാരക്കുറുപ്പ്, സിപിഒമാരായ സജീഷ്, പ്രമോദ് എന്നിവർ ചേർന്നാണ് വാഹനം പിടിച്ചത്.
English Summary: Man killed in accident in Alappuzha