രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു, 53 പേർ മരിച്ചു
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം വ്യാഴാഴ്ച 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 235 പുതിയ കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 2069 പേർക്കാണ് കോവിഡ് ബാധയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 53 പേർ ഇതുവരെ മരിച്ചു.
ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‍ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പ്രതികരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു പ്രധാമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി ഇന്ന് വിഡിയോ കോൺഫറൻസ് നടത്തി. ലോക്‌ഡൗണിൽ നിയമ ലംഘനം നടത്തുന്നവരെ പിടികൂടി തടവിൽ വയ്ക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്ന നിര്‍ദേശം.
നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം മുതൽ 2 വർഷം വരെ തടവുശിക്ഷ ലഭിക്കാനാണു സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രസർക്കാർ നിർദേശം നൽകിയത്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഇന്ത്യക്കാർക്കുള്ള വിഡിയോ സന്ദേശം പുറത്തുവിടുമെന്ന് നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്.
English Summary: Coronavirus Cases Cross 2,000 In India, 53 Have Died