ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ഏപ്രിൽ നാലു മുതൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കുന്നതിനുമാണ് നടപടി. കാസർകോട് ജില്ലയിൽ ഇളവ് ബാധകമല്ല. മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്റെ വില്‍പന നടത്തുവാൻ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

ട്രോളിംഗ് ബോട്ടുകൾ, കമ്പവല, തട്ടമടി തുടങ്ങിയവഴിയുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. മത്സ്യത്തിന്റെ വില നിശ്ചയിക്കുക കലക്ടർ ചെയർമാനായ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളായിരിക്കും. മത്സ്യലഭ്യത അനുസരിച്ച് ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കും. ജില്ലകളിലെ പ്രധാന ഹാർബറിൽ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളിൽ ഈടാക്കുക.

മൊത്തകച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും മുൻകൂട്ടിയുള്ള ബുക്കിംഗ് വഴി മത്സ്യം വാങ്ങാം. ബുക്കിങ്ങിനായി ഫിഷറീസ് വകുപ്പ് പുതിയ ഐടി ആപ്ലിക്കേഷൻ തയ്യാറാക്കി. ബുക്കിങ്ങുകളുടെ മുൻഗണനാക്രമത്തിൽ ഹാർബറുകളിൽ നിന്ന് വാഹനങ്ങളിൽ മത്സ്യം വാങ്ങാം. മത്സ്യബന്ധന തുറമുഖങ്ങളിലും ലാന്റിങ് സെന്ററുകളിലും യാതൊരുവിധ തിക്കുംതിരക്കും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചെറുകിട വില്്പനക്കാർക്ക് മാർക്കറ്റ് പോയിന്റുകൾ നിശ്ചയിച്ചുനൽകി അവർക്കാവശ്യമായ മത്സ്യം മത്സ്യഫെഡ് എത്തിച്ച് നൽകും. അവശ്യമുള്ള മത്സ്യത്തിന്റെ അളവ്് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളെ മുൻകൂട്ടി അറിയിക്കണം. മത്സ്യ വിൽപനയിലൂടെ ലഭിക്കുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഹാർബറുകളിലും മാർക്കറ്റുകളിലും കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. ലാന്റിങ് സെന്ററുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ്, പൊലീസ്, റവന്യൂ, മത്സ്യഫെഡ് ഉദ്യോഗസ്ഥാർക്കാണ് ചുമതല. മത്സ്യചന്തകൾ രാവിലെ ഏഴ് മുതൽ 11 വരെയാണ് പ്രവർത്തിക്കുക. മത്സ്യം വാങ്ങാനെത്തുന്നവർ ഒരു മീറ്റർ അകലം പാലിക്കണം. നിയന്ത്രണം ലംഘിക്കുന്ന സെന്ററുകളും മാർക്കറ്റുകളും അടയ്ക്കും. തുറകളിലെ തൊഴിലാളികളെ നിയന്ത്രണങ്ങൾ അറിയിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ രണ്ടു ദിവസം യോഗങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

English Summary: Fishing to be restarted from april four with regulations says minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com