ADVERTISEMENT

പട്‌ന ∙ നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി രാജ്യമെമ്പാടും നടന്ന തിരച്ചിലിനിടെ വ്യക്തിവിവരങ്ങൾ മറച്ച് ബിഹാറിൽ രഹസ്യമായി കഴിഞ്ഞ 70 വിദേശ മതപ്രചാരകരെ കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരുമറിയാതെ കഴിയുകയായിരുന്നു ഇവര്‍. നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനവുമായി ഇവര്‍ക്കു  നേരിട്ടുബന്ധമില്ലെങ്കിലും ഇവർ നടത്തിവന്ന വലിയ തോതിലുളള യാത്രകൾ പരിഗണിച്ച് കോവിഡ്–19 ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉൾപ്പെടുത്തി. ബിഹാര്‍ പൊലീസ് ഇവരെ ക്വാറന്റീന്‍ ചെയ്തു.

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ ബിഹാറില്‍നിന്ന് 86 പേരാണ് പങ്കെടുത്തത്. ഇവരില്‍ ഭൂരിഭാഗവും ഡല്‍ഹിയിലാണ്. ബിഹാറില്‍ തിരിച്ചെത്തിയ ഒരാളെ വീട്ടില്‍ ക്വാറന്റീന്‍ ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 57 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കായും ബിഹാറില്‍ അന്വേഷണം നടക്കുന്നുണ്ട്.  ഇതിൽ 35 പേരെ കണ്ടെത്താന്‍ കഴിഞ്ഞു.

ഇവര്‍ക്കായുള്ള തിരച്ചിലിനിടയിലാണ് 70 വിദേശ മതപ്രചാരകരെ കണ്ടെത്തിയത്. മൂന്നു മാസമോ അതിനു മുന്‍പോ ഇന്ത്യയില്‍ എത്തിയതാണിവര്‍. ഇന്ത്യയിലെമ്പാടും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിതരുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും അധികൃതർ പരിശോധിക്കുന്നുണ്ട്. 

തബ്‌ലീഗ് സമ്മേളനത്തിൽ 1,300 വിദേശികൾ ഉൾപ്പെടെ 9,000 പേർ പങ്കെടുത്തതായാണ് കണക്ക്. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവരുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ നിതാന്ത ജാഗ്രതയിലാണ് സർക്കാരുകളും ആരോഗ്യപ്രവർത്തകരും.

ബിഹാറിൽ നിന്ന് തബ്‌ലീഗിൽ പങ്കെടുത്ത 86 പേരിൽ മിക്കവരും ഡൽഹിയിൽ തന്നെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഒരാളെ ബിഹാറിൽ ഐസലേഷനിലാക്കി. ബിഹാറില്‍ 23 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ മരിക്കുകയും ചെയ്തു.

English Summary: In search for Islamic sect members, Bihar finds 70 foreign preachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com