അതിര്‍ത്തി തർക്കം: കർണാടക സുപ്രീംകോടതിയിൽ; വെള്ളിയാഴ്ച പരിഗണിക്കും
Mail This Article
ന്യൂഡൽഹി∙ അതിര്‍ത്തി തുറന്നുനല്‍കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കി. ഗതാഗതം അനുവദിച്ചാല്‍ കോവിഡ് പടരുമെന്ന് കര്‍ണാടക അപ്പീലിൽ പറയുന്നു. കേരളം തടസഹര്‍ജി നല്‍കി, കേസ് വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന അതിർത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനാണ് കർണാടക കാത്തിരിക്കുന്നത്.
നിലവിൽ കാസർകോട് നിന്നുള്ള ആംബുലൻസുകൾ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിർത്തി കടത്താൻ ചെക്ക്പോസ്റ്റിൽ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ് കർണാടകയുടെ നിലപാടു മാറ്റം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് മാത്രം അതിർത്തി തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്താൽ മതിയെന്നാണ് കർണാടക സർക്കാരിന്റെ നിലപാട്.
കാസർകോട് ജില്ലയിൽ കോവിഡ് - 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് രോഗികൾക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കർണാടക. മംഗളൂരു കോവിഡ് പടർന്നു പിടിക്കാൻ സാധ്യതയുള്ള നഗരമാണെന്നും കർണാടക വാദിക്കുന്നു.
English Summary: Karnataka move to supreme court on border closing issue