ADVERTISEMENT

സോൾ∙ ലോകമാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോഴും ഉത്തരകൊറിയയിൽ മനുഷ്യാവകാശ ലംഘനം തുടരുന്നതായി റിപ്പോർട്ട്. വിചാരണത്തടവുകാരുടെ മൃതദേഹങ്ങൾ കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കുന്നതായി  ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തൽ.

പ്യോങ്‌യാങ്ങിൽ നിന്ന് 500 മൈലുകൾ അകലെ കെയ്ച്ചോൺ പ്രവിശ്യയിലുള്ള  കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ട കിം ഇൽ സങ് (ശരിയായ പേരല്ല)എന്ന യുവതിയാണ് ഉത്തരകൊറിയയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.  യുഎസ് ഗവൺമെന്റ് കമ്മിറ്റിയോടാണ് യുവതിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെയ്ച്ചോണിലെ കോൺസ്ട്രേഷൻ ക്യാംപിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെ ജയിലിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നു കണ്ടെത്തിയതായും ചില രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വളരെ ഇടുങ്ങിയ കുഴികളിലാണു തടവുകാരുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നതെന്നും കൂടുതൽ തടവുകാർ മരിച്ചാൽ കൃഷിയിടത്തിന്റെ നടുവിൽ  വലിയൊരു കുഴികുത്തി മൃതദേഹങ്ങൾ കൂട്ടമായി മറവ് ചെയ്യുന്നതാണ് രീതിയെന്നും യുവതി പറയുന്നു. 2000 മുതൽ 6000 വരെയാണ് ഇവിടത്തെ തടവുകാരുടെ എണ്ണം. സ്ത്രീകളും കുട്ടികളും എല്ലാം ഇതിൽ ഉൾപ്പെടും.

ഉത്തരകൊറിയയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപിൽ നിന്ന് രക്ഷപ്പെട്ട ലീ സൂൺ എന്ന വിചാരണത്തടവുകാരനും യുഎസ് ഗവൺമെന്റ് കമ്മിറ്റിക്കു മുന്നിൽ സമാനമായ മൊഴി നൽകിയിരുന്നു. 18 മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നുവെന്നും 300 പേർക്ക് ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നതെന്നും ലീ സൂൺ മൊഴി നൽകി. എലികളെ ജീവനോടെ പിടിച്ചു തിന്നാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്നും ലീ സൂൺ പറയുന്നു. സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാല്‍സംഗം ചെയ്യുന്നതും കൊന്നൊടുക്കുന്നതും പതിവാണെന്നും നേരത്തെ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട വനിത ജയില്‍ വാര്‍ഡനും വെളിപ്പെടുത്തിയിരുന്നു. 

north-korea-rep
പ്രതീകാത്മക ചിത്രം

ജയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കും ജയിലിൽ മോഷണം നടത്തുന്നവർക്കും നേരെ അതിക്രൂരമായ ശിക്ഷാരീതികളാണു നടപ്പാക്കുന്നതെന്നും യുഎൻ പുറത്തു വിട്ട റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.ഇത്തരക്കാരെ പൊതുജനമധ്യത്തിൽ തൂക്കിക്കൊല്ലുന്നതു പതിവാണ്. തടവറകളിൽ കിടക്കുന്നവർക്കു നേരെ ലൈംഗിക അതിക്രമങ്ങളും നടക്കുന്നു. ലോഹദണ്ഡുകൾ കൊണ്ടുള്ള മർദനമേറ്റ് പലരും കൊല്ലപ്പെട്ടതായും യുഎൻ  പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

തടവുകാരെ ഇടയ്ക്കിടെ ശരീര പരിശോധന നടത്തുന്നത് പതിവാണ്. പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തിയാണ് പരിശോധന. ശരീരത്തിൽ പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പേരിലാണിത് നടത്തുന്നത്. ചിലർക്ക് ഒരു മാസവും അതിലേറെയും ചോദ്യം ചെയ്യലിനു മാത്രമായി ജയിലിൽ കഴിയേണ്ടി വരുന്നു. മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്, അതും കിടന്നുറങ്ങാൻ പോലും സാധിക്കാത്ത വിധത്തിലാണെന്നും ജയിലിൽ നിന്നും രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയിരുന്നു.

‘ജയിലുകളിൽ അതീവ വൃത്തിഹീനമായ സാഹചര്യമാണ്. ആവശ്യത്തിനു ഭക്ഷണം പോലുമില്ല. അതിനാൽത്തന്നെ രോഗങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള പ്രശ്നങ്ങളും പതിവ്, ഒട്ടേറെ പേർ ജയിലിൽ കൺമുന്നിൽ മരിച്ചു വീണിട്ടുണ്ട്...’ യുഎൻ ഉദ്യോഗസ്ഥർക്കു മുന്നിൽ ഉത്തര കൊറിയയിൽനിന്നു രക്ഷപ്പെട്ടെത്തിയവർ തുറന്നു പറയുന്നു. പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങളും പതിവാണ്. ശരീര പരിശോധനയ്ക്കിടെ ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

ക്ഷയം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ പല ജയിലുകളിലും പടർന്നുപിടിച്ച അവസ്ഥയിലാണ്. രോഗികൾക്ക് ആരോഗ്യപരിരക്ഷയും നൽകുന്നില്ല. പലർക്കും ലേബര്‍ ക്യാംപുകളിൽ ദീർഘനേരത്തേക്കു ജോലിയെടുക്കേണ്ടി വരാറുണ്ട്. ഇതിനിടെ അപകടങ്ങളും പതിവ്. ഇങ്ങനെ മരിച്ചവരുടെ എണ്ണവും ഏറെ. രാഷ്ട്രീയ തടവുകാരെയും സാധാരണക്കാരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പിടികൂടിയവരെയുമെല്ലാം പ്രത്യേകം ജയിലുകളിലാണ് പാർപ്പിക്കുക. ഇവർക്കെല്ലാം അപകടകരങ്ങളായ സാഹചര്യത്തിലാണ് ലേബർ ക്യാംപുകളിൽ ജോലിയെടുക്കേണ്ടത്.

രണ്ടാംലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടന കൊറോണ വൈറസ് ബാധയെ വിശേഷിപ്പിച്ചത്. 42,151 പേരാണ് ഇത് വരെ മരിച്ചത്. എന്നാൽ ഒരൊറ്റ കൊറോണ കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉത്തരകൊറിയ. കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്കു പടർന്നു പിടിക്കുമ്പോൾ മിസൈല്‍ പരീക്ഷണങ്ങള്‍ വന്‍തോതില്‍ പുനരാരംഭിച്ചത് വൻ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിയിക്കുകയും ചെയ്തിരുന്നു.

English Summary: North Korea ‘is using the bodies of political prisoners as FERTILIZER to grow crops for guards’, former captive claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com