സ്പെയിനിൽ മഹാമാരി കവർന്നത് 10,003 ജീവൻ; ലോകമാകെ രോഗികൾ 9.51 ലക്ഷം
Mail This Article
മഡ്രിഡ് ∙ കോവിഡ് മരണസംഖ്യ 10,003 പിന്നിട്ട് സ്പെയിൻ. വ്യാഴാഴ്ച 950 പേർ മരിച്ചതായി സ്പെയിൻ സർക്കാർ അറിയിച്ചു. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈകിട്ട് ലഭ്യമായ കണക്കനുസരിച്ച് ലോകത്താകെ മരിച്ചത് 48,284 പേർ. 9,51,901 പേർക്കു കോവിഡ് ബാധിച്ചെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കൊറോണവൈറസ് റിസോഴ്‍സ് സെന്റർ വ്യക്തമാക്കി.
സ്പെയിനില്‍ 1,10,238 പേര്‍ക്കാണു കോവിഡ് പോസിറ്റീവായത്. 26,743 പേര്‍ രോഗമുക്തരായി. നേരത്തേ ഒരു ദിവസത്തെ കൂടിയ മരണത്തിൽ ഇറ്റലിയായിരുന്നു മുന്നിൽ, മാർച്ച് 27ന് 919 പേർ. ആ മരണനിരക്കിനെ കടത്തിവെട്ടിയുള്ള സ്പെയിനിന്റെ യാത്രയിൽ ലോകരാജ്യങ്ങളും ആശങ്കയിലാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്– 13,115. ഇവിടെ രോഗബാധിതർ 1,10,574 പേർ. മാര്‍ച്ച് 14 മുതല്‍ സ്പെയിന്‍ ലോക്ഡൗണിലാണ്. തലസ്ഥാന നഗരമായ മഡ്രിഡ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു.
ഇറ്റലിയും സ്പെയിനും കഴിഞ്ഞാൽ കൂടുതൽ മരണം യുഎസിലാണ് 5113 പേർ. യുഎസിൽ രോഗബാധിതരുടെ എണ്ണം 2,15,357 പിന്നിട്ടു. ചൈന (രോഗികൾ 81,589, മരണം 3318), ജർമനി (രോഗികൾ 78,983, മരണം 948), ഫ്രാൻസ് (രോഗികൾ 56,989, മരണം 4,032), ഇറാൻ (രോഗികൾ 50,468, മരണം 3160), ബ്രിട്ടൻ (രോഗികൾ 29,474, മരണം 2352) എന്നീ രാജ്യങ്ങളാണു കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്. ബെൽജിയത്തിലും നെതർലൻഡ്സിലും മരിച്ചവരുടെ എണ്ണം 1000 കടന്നു.
English Summary: Covid 19: Spain touched the death toll at 10,000 and World corona virus status