ADVERTISEMENT

ന്യൂഡല്‍ഹി ∙ ഇന്ത്യയില്‍ കുട്ടികള്‍ക്കു ജനനത്തിനു തൊട്ടുപിന്നാലെ ക്ഷയരോഗപ്രതിരോധത്തിനായി നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്‌സിന്‍ കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്‌സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍വൈഐടി) ഇറ്റലിയെയും അമേരിക്കയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നത്.

ബിസിജി വാക്‌സിനേഷന്‍ ആഗോള നയമല്ലാത്ത ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലാണ് ബിസിജി വാക്‌സിനേഷന്‍ നിര്‍ബന്ധമായും നടപ്പാക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 ഗുരുതരമായി ബാധിച്ചതെന്ന് കണ്ടെത്തിയതായി എന്‍വൈഐടി ബയോമെഡിക്കല്‍ സയന്‍സസ് അസി. പ്രഫ. ഗൊണ്‍സാലോ ഒട്ടാസുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നു. കോവിഡ് 19-ന്റെ പ്രധാന രോഗലക്ഷണമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ബിസിജി വാക്‌സിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.

രണ്ടു ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ മരണസംഖ്യ 4000 കടന്നു. ഇറ്റലിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണു രോഗം ബാധിച്ചത്. 12000 പേര്‍ മരിച്ചു. 12000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നെതര്‍ലന്‍ഡ്‌സില്‍ ആയിരത്തിലേറെ പേര്‍ മരിച്ചു. അതേസമയം ബിസിജി വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കുന്ന രാജ്യങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. ഇത്തരം രാജ്യങ്ങളെ താരതമ്യപ്പെടുത്തിയാണു പഠനം നടത്തിയത്. 1984-ല്‍ മാത്രം ബിസിജി വാക്‌സിനേഷന്‍ നടപ്പാക്കിയ ഇറാനില്‍ മരണനിരക്ക് (10 ലക്ഷം പേരില്‍) 19.7 ശതമാനമാണ്. എന്നാല്‍ 1947-ല്‍ തന്നെ വാക്‌സിനേഷന്‍ നടപ്പാക്കിയ ജപ്പാനില്‍ 0.28 മാത്രമാണ് മരണനിരക്ക്. 1920-കള്‍ മുതല്‍ തന്നെ ബിസിജി വാക്‌സിന്‍ നല്‍കുന്ന ബ്രസീലില്‍ 0.0573 മാത്രമാണ് മരണനിരക്ക്. ക്ഷയരോഗ നിരക്ക് കുറഞ്ഞതോടെ 1963-നും 2010-നും ഇടയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ബിസിജി വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയിരുന്നു. വാക്‌സിനേഷന്‍ നല്‍കിയിരുന്ന 180 രാജ്യങ്ങളില്‍ 157 രാജ്യങ്ങളും ഇപ്പോഴും അതു തുടരുന്നുണ്ട്. എന്നാല്‍ 23 രാജ്യങ്ങള്‍ വാക്‌സിനേഷന്‍ നിര്‍ത്തിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ബിസിജി വാക്‌സിന്‍ നിര്‍ണായകമാകുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ഇതുസംബന്ധിച്ച പഠനങ്ങള്‍ ഓസ്‌ട്രേലിയയിലെയും നെതര്‍ലന്‍ഡ്‌സിലെയും ശാസ്ത്രജ്ഞര്‍ ആരംഭിച്ചുകഴിഞ്ഞു. കോവിഡ് 19 രോഗം ചികിത്സിക്കുന്നവര്‍ക്കുള്ള പ്രതിരോധ മരുന്നായി ബിസിജി ഉപയോഗിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.

ഇന്ത്യയില്‍ രോഗപ്രതിരോധ പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബിസിജി വാക്‌സിന്‍. ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്കാണു ജനനത്തിനു തൊട്ടുപിന്നാലെ വാക്‌സിന്‍ നല്‍കുന്നത്. മനുഷ്യരില്‍ ക്ഷയരോഗത്തിനു കാരണമാകുന്ന ബാക്ടീരിയയെ ചെറുക്കാനുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് വാക്‌സിന്‍ നല്‍കുന്നത്. ക്ഷയരോഗം ക്രമാതീതമായതോടെ 1948-ലാണ് കൂട്ട ബിസിജി വാക്‌സിനേഷന്‍ ഇന്ത്യ നടപ്പാക്കിയത്. മൂത്രാശയ കാന്‍സറിന്റെ ആദ്യഘട്ട ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. വാക്‌സിന്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. അതിലൂടെ നിരവധി ബാക്ടീരിയ, വൈറസ് ബാധകള്‍ക്കെതിരെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തിനു കഴിയും. ലോകമെമ്പാടും 13 കോടി കുട്ടികള്‍ക്കു ബിസിജി വാക്‌സിന്‍ നല്‍കുന്നുണ്ട്. 

സാര്‍സ് കോവ്-2 വൈറസിനെതിരെ ബിസിജി വാക്‌സിന്‍ ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശുഭപ്രതീക്ഷയാണുള്ളതെന്ന് ഇന്ത്യന്‍ ഗവേഷകര്‍ പറഞ്ഞു. രോഗം പൂര്‍ണമായി ഭേദമാക്കാന്‍ ബിസിജി വാക്‌സിനു കഴിഞ്ഞില്ലെങ്കിലും രോഗവ്യാപനം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് പഞ്ചാബ് എല്‍പി യൂണിവേഴ്‌സിറ്റി സീനിയര്‍ ഡീന്‍ മോണിക്ക ഗുലാത്തി പറഞ്ഞു. ബിസിജി വാക്‌സിനേഷന്‍ ഉള്ള രാജ്യങ്ങളില്‍ കൊറോണ വ്യാപനം കുറവാണെന്ന കണ്ടെത്തല്‍ ശുഭസൂചകമാണെന്നും മോണിക്ക പറഞ്ഞു. എന്നാല്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ വന്നാല്‍ മാത്രമേ ഇതുസംബന്ധിച്ച് കൃത്യത വരികയുള്ളുവെന്ന് ഡോ. ദീപക് വര്‍മ പറഞ്ഞു.

English Summary: US scientists link BCG vaccination with fewer COVID-19 cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com