‘ചൈനീസ് വെറ്റ് മാർക്കറ്റുകൾ ലോകത്തിന് വെല്ലുവിളി, എന്തെങ്കിലും ചെയ്യണം’
Mail This Article
മെൽബൺ∙ ലോകമാകെ കോവിഡ് വൈറസ് പടർന്ന സാഹചര്യത്തിൽ ചൈനയിലെ മൃഗങ്ങളുടെ മാംസം വില്‍ക്കുന്ന വെറ്റ് മാർക്കറ്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. യുഎന്നും ലോകാരോഗ്യ സംഘടനയും(ഡബ്ല്യുഎച്ച്ഒ) ചൈനയിലെ മാർക്കറ്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മോറിസണ്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു ചൈനയിലെ ഇത്തരം മാർക്കറ്റുകളിൽനിന്നാണെന്നാണു കരുതുന്നത്. ഇവ വലിയ ‘റിസ്ക്’ ആണ് ഉണ്ടാക്കുന്നതെന്നും ലോകത്തിന്റെ മൊത്തം ക്ഷേമം പരിഗണിച്ചു നടപടി സ്വീകരിക്കണമെന്നും ഓസ്‍ട്രേലിയൻ പ്രധാനമന്ത്രി പ്രതികരിച്ചു.
മധ്യചൈനയിലെ വുഹാൻ നഗരത്തിലുള്ള വെറ്റ് മാർക്കറ്റിൽനിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്കു പടർന്നതെന്നാണു കരുതുന്നത്. കഴിഞ്ഞ ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമാകെ അതിവേഗം വ്യാപിക്കുകയായിരുന്നു. വെറ്റ് മാർക്കറ്റുകൾ നിലനിൽക്കുന്ന ഇടങ്ങളിലെല്ലാം അവ ശരിക്കും പ്രശ്നം തന്നെയാണ്. ഈ വൈറസ് ചൈനയിൽ തുടങ്ങി, ലോകമാകെ വ്യാപിച്ചു. അങ്ങനെയാണ് കാര്യങ്ങളുടെ തുടക്കം. – ഒരു അഭിമുഖത്തിൽ മോറിസണ്‍ പറഞ്ഞു.
ലോകത്തിന്റെയാകെ ആരോഗ്യം പരിഗണിക്കുമ്പോൾ ഡബ്ല്യുഎച്ച്ഒ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെറ്റ് മാർക്കറ്റുകൾ ലോകത്തിനു തന്നെ വെല്ലുവിളിയാണെന്നു മറ്റൊരു വേദിയിലും മോറിസൺ ആവര്‍ത്തിച്ചു. മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം, മീൻ, കടൽ വിഭവങ്ങൾ എന്നിവ വിൽക്കുന്ന ചൈനയിലെ ചന്തകളാണ് ‘വെറ്റ് മാര്‍ക്കറ്റുകൾ’. എല്ലായ്പ്പോഴും നനഞ്ഞു കിടക്കുന്ന സ്ഥലങ്ങളായതിനാലാണു വെറ്റ് മാർക്കറ്റുകൾക്ക് അങ്ങനെ പേരുവന്നതെന്നാണു പറയപ്പെടുന്നത്.
കോവിഡ് ഭീഷണിയിൽനിന്ന് കരകയറുന്ന ചൈനയിൽ ജനജീവിതം സാധാരണ രീതിയിലേക്കു മാറുകയാണ്. വൈറസ് വ്യാപനം ആരംഭിച്ച വുഹാനിൽനിന്ന് ഏപ്രിൽ എട്ട് മുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് അറിയിച്ചു. ഹ്യൂബെ പ്രവിശ്യയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും നീക്കിതുടങ്ങി. കോവിഡ് രോഗം ബാധിച്ച് ചൈനയിൽ 3,322 പേരാണ് ഇതിനകം മരിച്ചത്. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 175 രാജ്യങ്ങളിലായി 51,000 ൽ ഏറെ മരണങ്ങളാണ് ഇതിനകം റിപ്പോർട്ട് ചെയ്തത്.
English Summary: China Wet Markets "Real Problem": Australian PM Nudges WHO On Coronavirus