ചരിത്രം പറയുന്നു, ഈ പകര്‍ച്ചവ്യാധിയേയും ഇന്ത്യ മറികടക്കും
Mail This Article
പത്തനംതിട്ട∙ കോവിഡിനെയും നാം മറികടക്കും. ഈ ഉറപ്പ് വൈദ്യശാസ്ത്രത്തിന്‍റെയല്ല, ചരിത്രത്തിന്‍റേതാണെന്നു മാത്രം. ഓരോ നൂറു വര്‍ഷം കൂടുമ്പോഴും ഓരോ മഹാമാരിയിലൂടെ കടന്നുപോവുക., ഇന്ത്യാചരിത്രത്തെ ബാധിച്ചിരിക്കുന്ന അനിവാര്യതയാണിത്. 1918- 1919 കാലഘട്ടത്തില്‍ ലോകജനസംഖ്യയുടെ പകുതിയെയും തുടച്ചുമാറ്റിയ എച്ച് 1 എന്‍ 1 സ്പാനീഷ് ഫ്ളൂ ഇന്ത്യാചരിത്രത്തിലേക്കു കപ്പലിറങ്ങുന്നത് ബോംബെയില്‍.
ഒന്നാം ലോകമഹായുദ്ധശേഷം എത്തിയ ബ്രിട്ടീഷ് സൈനികരിലാണ് ആദ്യം രോഗം കണ്ടത്. 2 കോടി ഇന്ത്യക്കാരെ വൈറസ് നാമാവശേഷമാക്കി. 5 കോടി ആളുകള്‍ രോഗബാധിതരായി. ഇതേ വര്‍ഷം തന്നെ രാജ്യം വരള്‍ച്ചയുടെയും പിടിയിലായി. ഗാന്ധിജിയെയും ഈ രോഗം ബാധിച്ചു.
ഈ വിഷജ്വരം ആഞ്ഞടിച്ച് നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍ അന്നത്തെ മഹാമാരിയുടെ അത്രത്തോളം ആഗോള വ്യാപനവുമായി കോവിഡും എത്തി എന്നത് യാദൃശ്ചികമാവാം. ഈ വൈറസിനെയും നാം സമ്പര്‍ക്ക വിലക്കിലൂടെ (ക്വാറന്റീൻ) തോല്‍പ്പിക്കും. കാരണം ഇതിലും വലുതിനെ നേരിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്.
ശുശ്രുതന്‍റെ കാലം മുതല്‍ രോഗങ്ങള്‍
പ്ലേഗിനെപ്പറ്റി ഭാരതീയ വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവായ ശുശ്രുതനും മറ്റും പരാമര്‍ശിച്ചിട്ടുണ്ട്. 1500 ബിസി മുതലേ ശോഷം എന്നറിയപ്പെടുന്ന ക്ഷയരോഗത്തെപ്പറ്റി ഭാരതീയര്‍ക്കറിയാമായിരുന്നു. ഒരു പക്ഷെ ആധുനിക മനുഷ്യനെ ബാധിച്ച ആദ്യ രോഗങ്ങളിലൊന്ന് ഇതാവാം. 1513 ല്‍ ഗംഗാ സമതലം മഹാമാരിയുടെ പിടിയിലായി എന്ന് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ പറയുന്നു.
ഏകദേശം 200 വര്‍ഷം മുമ്പ് കോളറയുടെ രൂപത്തിലായിരുന്നു സംഹാര വൈറസിന്‍റെ കടന്നാക്രമണം. 1817 മുതല്‍ 1822 വരെ ഏകദേശം 5 വര്‍ഷത്തോളം അത് ഇവിടുത്തെ വിവിധ നാട്ടുരാജ്യങ്ങളെയും നിസ്സഹായരായ ജനങ്ങളെയും മുട്ടുകുത്തിച്ചു. 1.8 കോടി ആളുകള്‍ മരിച്ചു.
1900 കാലഘട്ടത്തില്‍ 80 ലക്ഷം പേര്‍ ബ്യൂബോണിക് പ്ലേഗ് മൂലം മുംബൈയിലും അയല്‍ പ്രവിശ്യകളിലുമായി മരിച്ചു. ഇത് കലാപത്തിനു വരെ വഴിമരുന്നിട്ടു. 1899 മുതല്‍ 1924 വരെ ഏകദേശം കാല്‍നൂറ്റാണ്ടോളം ഇന്ത്യ കോളറയുമായുള്ള നിരന്തര പോരാട്ടത്തിലായിരുന്നു. മരണ സംഖ്യ 21 ലക്ഷം. രോഗബാധിതരുടെ എണ്ണം 80 ലക്ഷം. പലതവണ ഇന്ത്യയെ ആക്രമിച്ച കോളറ ബാധയെ ഇപ്പോഴും പൂര്‍ണമായും പിടിച്ചുകെട്ടാനായിട്ടില്ല. ആദ്യ കോളറ ബാധയില്‍ മരണനിരക്ക് 40-45 ശതമാനമായിരുന്നത് രണ്ടാം കോളറക്കാലത്ത് 25 ശതമാനമായി കുറഞ്ഞത് വൈദ്യശാസ്ത്രത്തിന്‍റെ നേട്ടമാവാം.
ബംഗാള്‍ ക്ഷാമവും കോളറയും
1943 ല്‍ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചുണ്ടായ കാര്‍ഷിക പ്രതിസന്ധിയും ചുഴലിക്കാറ്റുകളും സൃഷ്ടിച്ച ബംഗാള്‍ ക്ഷാമവും തുടര്‍ന്നുണ്ടായ കോളറയും ടൈഫോയിഡും 30 ലക്ഷം പേരുടെ മരണത്തിനിടയാക്കി. 1964 മുതല്‍ 1975 വരെ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലും കോളറ പരന്നൊഴുകി. 6.75 ലക്ഷം പേരേ രോഗം ബാധിച്ചെങ്കിലും മരണ സംഖ്യ 20000 ആയി കുറഞ്ഞു. ഏകദേശം 4 ശതമാനം മാത്രം.
സ്മോള്‍ പോക്സ് എന്ന വസൂരിയുടെ വിളയാട്ടം
1974 ല്‍ വസൂരി (സ്മോള്‍ പോക്സ്) പിടിപെട്ട് 15,000 പേര്‍ മരിച്ചതും ഇന്ത്യയുടെ മഹാമാരി ചരിത്രത്തിനു മീതേ മായാത്ത വസൂരിക്കലയായി നില്‍ക്കുന്നു. 1977-79 ആയപ്പോഴേക്കും പ്രതിരോധ മരുന്നുകളിലൂടെ ഇന്ത്യ വസൂരിയെ നിര്‍മാര്‍ജ്ജനം ചെയ്തു. 1981 ല്‍ കണ്ടെത്തിയ എയിഡ്സ് രോഗം നിരവധി മരണത്തിന് ഇടയാക്കി. 2017 ല്‍ മാത്രം 69,000 പേര്‍ ഈ രോഗം മൂലം ഇന്ത്യയില്‍ മരിച്ചതായാണ് കണക്ക്.
പ്ലേഗ്, ചിക്കുന്‍ഗുനിയ, നിപ്പ
1994 ല്‍ സൂറത്തില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് കേരളം വരെയെത്തുമെന്ന ഭീതി പരത്തിയെങ്കിലും മരണ സംഖ്യയെ വെറും 94 ല്‍ പിടിച്ചുകെട്ടാനായി. ആലപ്പുഴ ജില്ലയുടെ ചില ഭാഗങ്ങളെ പ്ലേഗ് അന്ന് ബാധിക്കുമെന്ന് ഭീഷണി ഉയര്‍ന്നെങ്കിലും ഒന്നു ഇങ്ങോട്ട് വരില്ലെന്ന മിഥ്യാ സുരക്ഷയുടെ വലയ്ക്കുള്ളില്‍ കേരളം മൂടിപ്പുതച്ചുറങ്ങി.
2007 ലെ ചിക്കുന്‍ ഗുനിയ ഈ ധാരണ തിരുത്തി. രാജ്യത്തിന്‍റെ പലഭാഗത്തും പടര്‍ന്ന ഈ വൈറല്‍പനിബാധയില്‍ 40 പേര്‍ മരിച്ചു. 2009 ലാണ് എച്ച് 1 എന്‍ 1 എന്ന പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത്. ലോകാരോഗ്യ സംഘടന ഇതിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. അരലക്ഷം പേരെ ബാധിച്ച രോഗത്തില്‍ മരണ സംഖ്യ 2700. തുടര്‍ന്നാണ് 2017-18 ല്‍ നിപ്പ വൈറസ് വീണ്ടുമെത്തി 750 പേരെ ബാധിച്ചത്. മരണ സംഖ്യ വെറും 17 മാത്രം. മരണ നിരക്ക് 2 ശതമാനം.
1896 ലെ പ്ലേഗ് 20 ലക്ഷം പേരെ ബാധിച്ചു. 1997-2006 കാലത്ത് 68 തവണ രാജ്യത്ത് കോളറ പൊട്ടിപ്പുറപ്പെട്ടു. ആഗോള തലത്തില്‍ വ്യാപിച്ച ഏഴു തവണയും കോളറ ഇന്ത്യയെ ഒഴിവാക്കിയില്ലെന്നത് മഹാമാരിയുടെ ചരിത്രത്തിലെ നനഞ്ഞുകുതിര്‍ന്ന പാഠം.
രചനകളെയും പാട്ടുകളെയും സ്വാധീനിച്ച മഹാമാരി
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് രചിച്ച കോളറക്കാലത്തെ പ്രണയം പോലെ, എഴുപതുകളില്‍ കാക്കനാടനും എംടിയും ഉള്‍പ്പെടെയുള്ള പല എഴുത്തുകാരും വസൂരിയും കോളറയും പശ്ചാത്തലമാക്കി നോവല്‍ രചിച്ചു. മഹാമാരികളില്‍ നിന്നു വിടുവിക്കാനുള്ള പ്രാര്‍ഥന സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്ന ക്രൈസ്തവ ഭക്ത കവിയുടെ ഗാനങ്ങളില്‍ കാണാം. തെക്കന്‍തിരുവിതാംകൂറില്‍ കോളറ പടര്‍ന്നുപിടിച്ച കാലത്തായിരുന്നു സാധുവിന്‍റെ രക്ഷാപ്രവര്‍ത്തനം. കൊറോണാകാലത്തും വിശ്വാസികള്‍ ആ ഗാനങ്ങളില്‍ ആശ്വാസം കാണുന്നു. പടയണി പോലെ പ്രാചീനമായ പല ആചാരങ്ങളിലും മഹാമാരികളില്‍ നിന്നു രക്ഷിക്കണേ എന്ന പ്രാര്‍ഥനയുടെ ആദിരൂപം കാണാം.
രോഗങ്ങളെ മറികടന്ന ചരിത്രം പുതിയ രോഗങ്ങള്‍ക്കു മീതേ വിജയം വരിക്കാനുള്ള കരുത്തു പകരുന്നു. പൊതു സ്ഥലത്തു തുപ്പുന്നതും ചീറ്റുന്നതും മുറുക്കുന്നതും നിര്‍ത്തിയാല്‍ തന്നെ പല പകര്‍ച്ചവ്യാധികളില്‍നിന്നും മോചനം ഉറപ്പാക്കാം. ബുദ്ധിപൂര്‍വം അകലാനും സ്നേഹപൂര്‍വം അടുക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു.
English Summary: India will recover from covid also