കണ്ണൂർ കനകമലയിൽ എക്സൈസ് റെയ്ഡ്; വാഷും ചാരായവും പിടികൂടി
Mail This Article
കനകമല(കണ്ണൂർ) ∙ എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അണിയാരം കനകമല ഭാഗത്ത് നടത്തിയ പരിശോധനയിൽ വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസ് പരിശോധനക്കിടെ ഒരാൾ ഓടി രക്ഷപ്പെട്ടു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.
വാറ്റു കേന്ദ്രത്തിൽ നിന്നു ബാരലിലും പാത്രത്തിലും സൂക്ഷിച്ച 42 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും പിടികൂടി. വാഷ് സൂക്ഷിച്ച ബാരൽ, അലൂമിനിയം പാത്രങ്ങൾ, കലങ്ങൾ, മരത്തട്ട് തുടങ്ങിയ വാറ്റുപകരണങ്ങളും കണ്ടെടുത്തു. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട അണിയാരം സ്വദേശി തട്ടാന്റെ പറമ്പത്ത് അഖിലിന്റെ പേരിൽ കേസ് എടുത്തു.
പ്രതിയുടെ മൊബൈൽ ഫോൺ വാറ്റു കേന്ദ്രത്തിൽ നിന്നും കണ്ടെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രിവന്റീവ് ഓഫിസർ വി. സുധീർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജലീഷ് പി, സ്മിനീഷ് യു, ഡ്രൈവർ ഷംജിത്ത് എൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കി.
Content Highlight: Excise raid, Hooch Production