ADVERTISEMENT

കോഴിക്കോട് ∙ ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. വി.ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. പാലേരി മാണിക്യം, ആമേൻ, കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള നാടകവേദിയില്‍ നിന്നാണു ചലച്ചിത്ര ലോകത്ത് എത്തിപ്പെട്ടത്. 25 വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. അഞ്ഞൂറിലധികം നാടകങ്ങളിൽ അഭിനയിച്ചു. ചന്ദ്രശേഖരൻ നായർ– സുകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രഭാവതി.

അമ്മാവൻ വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാം നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1998–ല്‍ ആദ്യമായി കാമറയ്ക്കു മുന്നിലെത്തി. 'തകരച്ചെണ്ട' സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ നാടകത്തിലേക്ക് മടങ്ങി. 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തിരിച്ചെത്തി. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്.

Sasi Kalinga
ശശി കലിംഗ

ഹാസ്യകഥാപാത്രങ്ങളിലൂടെ ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയതിയാണ്' എന്ന സിനിമയില്‍ നായകനുമായി. നാട്ടിലും വീട്ടിലും ശശി എന്നറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിനു സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ചേർത്ത് ശശി കലിംഗ എന്ന പേരു സമ്മാനിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും അഭിനയിച്ചു. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സംസ്കാരം കുന്നമംഗലം പിലാശ്ശേരിയിലെ വീട്ടുവളപ്പിൽ.

English Summary: Malayalam film actor Sasi Kalinga passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com