ADVERTISEMENT

ന്യൂയോർക്ക്∙ കോവിഡ് രോഗബാധ പടർന്നു പിടിച്ചതോടെ യുഎസിലെ ന്യൂയോർക്ക് നഗരത്തിന്റെ ദുരിതം വിവരിച്ച് യുവതി. ന്യൂയോര്‍ക്കിന് സമീപത്തെ ബുഷ്‍വിക്കിലെ അക്കൗണ്ട് സൂപ്പർ വൈസർ അലിക്സ് മോണ്ടെലിയോണും പ്രതിശ്രുത വരനായ മാർക് കോസ്‍ലോവുമാണ് ബ്രൂക്ക്‌ലിനിലെ ഫ്ലാറ്റിലെ ജനാല വഴി കണ്ട ദൃശ്യങ്ങൾ രാജ്യാന്തര വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു വിവരിച്ചത്. താഴേക്കു നോക്കിയപ്പോഴാണു ഞങ്ങൾ അതു കണ്ടത്. ശീതീകരിച്ച വാഹനങ്ങള്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനായി വൈക്കോഫ് ഹൈറ്റ്സ് മെഡിക്കൽ സെന്ററിൽ വരിവരിയായി നില്‍കുന്നു. ഞങ്ങളുടെ വീടിനു പുറത്തുനടക്കുന്ന ദുരന്തം കണ്ടതാണ്. അകത്ത് എത്രത്തോളം മോശമാണെന്നു ചിന്തിക്കാൻ പോലും സാധിക്കുന്നില്ല– അലിക്സ് മോണ്ടെലിയോൺ പറഞ്ഞു.

എത്രത്തോളം മൃതദേഹങ്ങൾ പുറത്തേക്കു വരുന്നുണ്ടെന്നത് എണ്ണുന്നതു ഞങ്ങൾ നിർത്തിയതാണ്. ഇതു വളരെ ഗുരുതരമാണ്, യാഥാർഥ്യവും– അവർ പറഞ്ഞു. നായയുമായി നടക്കാൻ ഇറങ്ങിയപ്പോഴാണ് ട്രക്കുകൾ വരുന്ന കാര്യം രണ്ടു ഡോക്ടർമാർ സംസാരിക്കുന്നത് മാർക് കോസ്‍ലോ കേട്ടത്. മൃതദേഹങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കു കയറാനുള്ള സൗകര്യം ഒരുക്കുന്നതു ശ്രദ്ധയിൽപെട്ടതായും അവർ പറയുന്നു. എല്ലാവരും താമസ സ്ഥലം മാറിപ്പോകാനാണു ഉപദേശിക്കുന്നതെന്നും അലിക്സ് മോണ്ടെലിയോൺ വ്യക്തമാക്കി.

കോവിഡ‍് രോഗബാധയിൽ ന്യൂയോര്‍ക്കിൽ മരണ സംഖ്യ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ നഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി പലരും പുതിയ താമസ സ്ഥലങ്ങളിലേക്കു മാറുകയാണ്. സെൻട്രൽ പാർക്കിലും മറ്റു ഭാഗങ്ങളിലും താത്കാലിക ആശുപത്രികൾ നിർമിച്ചു. മൃതദേഹങ്ങൾ ശേഖരിക്കുന്നതിനായി നഗരത്തിൽ മുഴുവൻ ശീതീകരിച്ച ട്രക്കുകൾ പായുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂയോർക്കിൽ 1,50,000 പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായെന്നാണു കണക്ക്. മരണസംഖ്യ 6,000 കടന്നു.

സോഷ്യൽ ഡിസ്റ്റൻസിങ് നടപടികൾ ശക്തമായി നിലനിർത്തുകയാണെങ്കിൽ ആഴ്ചകള്‍ക്കുള്ളിൽ സാഹചര്യം നിയന്ത്രണ വിധേയമാക്കാമെന്ന് ന്യൂയോർക്ക് ഗവര്‍ണർ ആൻഡ്രൂ കൂമോ പറഞ്ഞു. സാധാരണ രീതിയിലേക്കു നമ്മളെത്തിയെന്നു തോന്നുന്നില്ല. മികച്ച രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ അതു സാധിക്കും– അല്‍ബനിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രോഗവ്യാപനം കുറയ്ക്കുന്നതിൽ സാമൂഹിക അകലം പാലിക്കുന്നതു ഫലം കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Stopped Counting: Couple Sees Trucks Removing Bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com