അച്ഛൻ മരിച്ചെന്ന് കള്ളം പറഞ്ഞ് ആന്ധ്രയിൽ നിന്നു ബെംഗളൂരുവിലെത്തി; യുവാവിന് കോവിഡ്
Mail This Article
ബെംഗളൂരു ∙ പിതാവ് മരിച്ചെന്ന് കള്ളം പറഞ്ഞ് ബൈക്കിൽ ആന്ധ്രയിൽ നിന്നു ബെംഗളൂരുവിലെത്തിയ യുവാവിനു കോവിഡ് സ്ഥിരീകരിച്ചു. ഇയാൾ വസിക്കുന്ന ഹളഗെവദരെഹള്ളിയിൽ നിരീക്ഷണം ഊർജിതമാക്കിയ ആരോഗ്യ വകുപ്പ്, യുവാവിന്റെ പിതാവിനെയും ആശുപത്രിയിൽ ക്വാറന്റീനിലാക്കി. കെട്ടിട നിർമാണ തൊഴിലാളിയായ 26കാരൻ ഈ മാസം ഏഴിനാണ് ആന്ധ്രയിലെ ഹിന്ദ്പൂരിൽ നിന്നു പുറപ്പെട്ടത്.
ചെക്പോസ്റ്റിൽ തടഞ്ഞ പൊലീസിനോട്, അർബുദത്തെ തുടർന്നു പിതാവ് മരിച്ചെന്ന് പറഞ്ഞു. ബെംഗളൂരുവിലെത്തിയ ശേഷം പിതാവിനെ പ്രമേഹ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവാവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്നു സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടതിനാലാണ് യുവാവിന്റെ പിതാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
English Summary: Bengaluru: 'Dad dead' lie got him past cops, but not coronavirus