ക്വാറന്റീൻ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കു നേരെ കയ്യേറ്റം; ബെംഗളൂരുവിൽ 59 പേർ അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ പാദരായനപുരയിൽ കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീൻ ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത 59 പേർ അറസ്റ്റിൽ. നഗരത്തിലെ ഹോട്സ്പോട്ട് വാർഡുകളിൽ ഒന്നായ പാദരായനപുരയിലെ 35ഓളം പേരെ ബിബിഎംപി ഉദ്യോഗസ്ഥരെത്തി ഐസലേഷനിലേക്കു മാറ്റുന്നതിനിടയിലാണു നാട്ടുകാർ പ്രതിഷേധവും സംഘര്‍ഷമുണ്ടാക്കിയത്. വാർഡ് സീൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന പോലീസ് ബാരിക്കേഡുകളും ഇവർ തകർത്തു.
ബെംഗളൂരു നഗരത്തിലെ ഹോട്സ്പോട്ടുകളിൽ ഒന്നായ പാദരായപുരയിൽ 58 പേരെയാണ് കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ഇവരെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ഉദ്യോഗസ്ഥർ എത്തിയത്.
15 പേരെ നേരത്തെ തന്നെ മാറ്റിയിരുന്നു. എന്നാൽ മറ്റുള്ളവർ ഇതിനു തയ്യാറായില്ല. ഇതോടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ആൾകൂട്ടം വാർഡ് സീൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന പോലീസ് ബാരിക്കേഡുകളും തകർത്തു. ഒടുവിൽ പൊലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. 59 പേരെ അറസ്റ്റുചെയ്തു. 5 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു ഉദ്യോഗസ്‌ഥരെ തടയാൻ വ്യാജവാർത്ത പ്രചരിപ്പിച്ചു ഒരുകൂട്ടം യുവാക്കളാണ് ലഹളയ്ക്കു തുടക്കമിട്ടതെന്നും ഇവരെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് വ്യക്തമാക്കി.
English Summary: 59 arrested for attacking health officials in Bengaluru