ഇന്ത്യയിലേക്കു നാടുകടത്തല്‍: മല്യക്ക് തിരിച്ചടി; അപ്പീല്‍ തള്ളി യുകെ കോടതി
Mail This Article
ലണ്ടൻ∙ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ വ്യവസായി വിജയ് മല്യ നൽകിയ അപ്പീല്‍ യുകെ ഹൈക്കോടതി തള്ളി. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷന്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വരെ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. അപ്പീല്‍ കോടതി തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക.
വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. വായ്പാത്തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാലായിരുന്നു വിധി. ഇന്ത്യൻ ജയിലുകളിൽ വൃത്തിഹീനമായ സാഹചര്യമായതിനാൽ തന്നെ കൈമാറരുതെന്നു കാണിച്ച് മല്യ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു.
ഇത് അംഗീകരിച്ചാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചത്. എന്നാൽ ഇതിനെതിരെയും മല്യ കോടതിയെ സമീപിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽനിന്നായി വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങിയപ്പോഴാണു 2017ൽ മല്യ ലണ്ടനിലേക്ക് മുങ്ങിയത്.
English Summary: Fugitive Businessman Vijay Mallya's Appeal against Extradition to India Dismissed by UK High Court