ADVERTISEMENT

അഭയാർഥികൾ, യുദ്ധങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും കാരണം നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോകാൻ വിധിക്കപ്പെട്ടവർ. ലോകമാകെ കോവിഡ് രോഗം പടർന്നു പിടിക്കുമ്പോൾ അന്യനാടുകളിലെ അഭയാർഥി ക്യാംപുകളിൽ കഴിയുന്നവരെ ഇതു കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. ലോകത്തെ 70 ദശലക്ഷം അഭയാർഥികളിൽ 10 ദശലക്ഷത്തോളവും താമസിക്കുന്നത് തിങ്ങിനിറഞ്ഞ ക്യാംപുകളിൽ. സാമൂഹിക അകലം പോലുളള മുൻകരുതൽ നടപടിയൊക്കെ നടപ്പാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഇവിടങ്ങളില്‍ കോവിഡ് രോഗം കൂടിയെത്തിയാൽ അത് പ്രതിരോധിക്കുക ഏറെക്കുറെ അസാധ്യം.

ലോകത്തെ ഒരു അഭയാർഥി ക്യാംപിലും ഇതുവരെ കാര്യമായ തോതില്‍ വൈറസ് ബാധ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നതാണ് ഏക ആശ്വാസം. എന്നാല്‍ സുരക്ഷയ്ക്ക് അനുയോജ്യമായ രീതിയിൽ ഈ ക്യാംപുകളൊന്നും ഇനിയും അടച്ചിട്ടില്ല. കാര്യമായ പരിശോധന നടക്കാത്തതിനാൽ ഒരു രോഗിക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നതു വരെ വൈറസിന് അയാളിൽനിന്ന് പകരാൻ സമയമുണ്ട്. ഇങ്ങനെ അഭയാർഥി ക്യാംപുകളിലും വൈറസ് വ്യാപിക്കുമോ എന്നതാണ് നാടും വീടും വിട്ടോടിവന്നവരിലെ വലിയ ആശങ്ക. ഐസിയു, വെന്റിലേറ്ററുകൾ, ഗ്ലൗസ്, മാസ്ക് എന്നിവയെല്ലാം വളരെ കുറച്ചോ, ഒരുപക്ഷെ ഒട്ടുമേ ഇല്ലാത്തതോ ആയ ക്യാംപുകളിൽ വൈറസിനെ എങ്ങനെ പ്രതിരോധിക്കാനാകും?

ധനികമേഖലകളായ ന്യൂയോർക്കിലും നോർവേയിലും വരെ കോവിഡ് പരിശോധനയ്ക്കാവശ്യമായ സാധനങ്ങൾ കുറവാണ്. 30 രാജ്യത്താണ് നോര്‍വീജിയൻ റെഫ്യൂജി കൗൺസിൽ തലവൻ ജാൻ എഗ്‌ലൻഡ് ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത്. അഭയാർഥികളെ സ്വീകരിക്കാൻ സാഹചര്യം ഒരുക്കിയ രാജ്യങ്ങളിലെല്ലാം ടെസ്റ്റിങ് നിര്‍ജീ‌വാവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു. അസുഖം പ്രകടമാകാതെ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഇവിടങ്ങളിലില്ലെന്നും കണ്ടെത്തി. സിറിയയിലെ യുദ്ധത്തിൽ തകര്‍ന്ന ഇദ്‍ലിബ് പ്രവിശ്യയിൽ കോവിഡ് രോഗം സംശയിക്കുന്നവരെ പരിശോധിക്കുന്നതിനായി ചെറിയൊരു സൗകര്യം മാത്രമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപുകളിൽ ഒന്നുള്ള ബംഗ്ലദേശിൽ ഐസലേഷൻ സൗകര്യങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സിറിയ ഇദ്ലിബിലെ അഭയാർഥി ക്യാംപ്
സിറിയ ഇദ്ലിബിലെ അഭയാർഥി ക്യാംപ്

യുദ്ധവും ക്ഷാമവും കാരണം കെനിയയിലെ രണ്ട് വലിയ ക്യാംപുകളിൽ കഴിയുന്ന സൊമാലിയക്കാരെ തേടി വൈറസ് ബാധകൂടിയെത്തിയാൽ എന്താകും സ്ഥിതിയെന്നത് വിവരണാതീതമാണ്. കോവിഡ് രോഗബാധയിൽ യുഎസിൽ ദിവസേന നിരവധി പേർ മരിക്കുമ്പോൾ അഭയാർഥി ക്യാംപുകളിലുള്ളവർക്കു രോഗം വന്നാലുള്ള കാര്യം എങ്ങനെയായിരിക്കുമെന്ന് കെനിയയിലെ ദദാബ് ക്യാംപില്‍ പച്ചക്കറി കച്ചവടം നടത്തുന്ന മറിയം അബ്ദി ചോദിക്കുന്നു. 2,17,000 പേരാണ് കെനിയയിലെ ഒരു അഭയാർഥി ക്യാംപിൽ തിങ്ങി പാർക്കുന്നത്. കൊറോണ കൂടിയെത്തിയാല്‍ എല്ലാം നശിക്കുമെന്നും മറിയം രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസിനോടു പറഞ്ഞു.

ഇറ്റലി, ജർമനി, ഇറാൻ, ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലെല്ലാം അഭയാർഥികൾക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലെ ആകെ ജനസംഖ്യ 2.3 കോടിയാണ്. ഇതില്‍ പകുതിയിലധികം പേരും യുദ്ധം കാരണം നഷ്ടങ്ങൾ അനുഭവിക്കുന്നവരാണ്. സർക്കാർ ഉടമസ്ഥതയിൽ സിറിയയിലുണ്ടായിരുന്ന 350 ആരോഗ്യ കേന്ദ്രങ്ങളാണ് ബോംബ് ആക്രമണത്തിൽ നശിച്ചത്. 900ത്തിൽ‌ അധികം ആരോഗ്യ പ്രവർത്തകർ മരിച്ചു. ആയിരങ്ങൾ നാടുവിട്ടുപോയി. സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയിൽ ഇതുവരെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ഒരു അദ്ഭുതമാണെന്നാണ് ഷിക്കാഗോയിലെ മെഡ്ഗ്ലോബൽ എന്ന എൻജിഒയുടെ തലവനായ സിറിയൻ ഡോക്ടർ സാഹിർ സഹ്‍ലൂല്‍ പറയുന്നത്. 40 ലക്ഷം പേർ താമസിക്കുന്ന പ്രവിശ്യയിൽ ആകെയുള്ളത് 98 വെന്റിലേറ്ററുകൾ. ഇവിടെ രോഗം പൊട്ടിപ്പുറപ്പെട്ടാൽ അത് മഹാവിപത്തായി മാറുമെന്നും സാഹിർ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന 5,900 പരിശോധനാ കിറ്റുകളാണ് ഇദ്‍ലിബിലേക്ക് അയച്ചത്. 200 ഓളം പരിശോധനകൾ ഇതിനകം നടത്തിയതായാണ് അധികൃതർ പറയുന്നത്. എന്നാൽ എല്ലാത്തിലും ഫലം നെഗറ്റീവ്. ജോർദാനിൽ സിറിയക്കാർക്കു വേണ്ടിയുള്ള രണ്ട് വലിയ അഭയാർഥി ക്യാംപുകൾ കഴിഞ്ഞ മാസം മുതൽ അടച്ചിട്ടിരിക്കുകയാണ്. സാത്തരി എന്ന സ്ഥലത്തെ 80,000 അഭയാർഥികളിൽ 150 റാൻഡം ടെസ്റ്റുകളാണ് ജോർദാൻ സർക്കാർ നടത്തിയത്. ഇതെല്ലാം നെഗറ്റീവായിരുന്നു. 40,000 പേർ താമസിക്കുന്ന അസ്‍റാക്കിലും ഉടൻ പരിശോധന നടക്കും.

ക്യാംപുകള്‍ക്കു പുറത്തുള്ള അഭയാർഥികളുടേയും നില പരിതാപകരമാണ്. സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ 50 ലക്ഷം വെനസ്വേലക്കാരാണ് കൊളംബിയയിലേക്കും മറ്റ് അയൽ രാജ്യങ്ങളിലേക്കും കുടിയേറിയത്. കൊളംബിയയിലേക്കു പോയ ഭൂരിഭാഗം പേരും താമസിക്കുന്ന ബോഗട്ട നഗരത്തിലാണ് രാജ്യത്ത് കോവിഡ് കേസുകൾ ഏറെയും. അഭയാർഥികൾ വഴിയോര കച്ചവടക്കാരായി ജോലി ചെയ്യുകയായിരുന്നു ഇവിടെ. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വഴിയോരക്കച്ചവടം കൊളംബിയയിൽ വിലക്കി. കൊളംബിയൻ തലസ്ഥാനത്ത് ലോക്ഡൗൺ തുടരുന്നതിനിടെ അഭയാർഥികളെ വാടക വീടുകളിൽനിന്ന് ഇറക്കിവിട്ടു. തെരുവുകളിൽ നിന്നതിന് വൻ തുക പിഴയായി അടക്കേണ്ടിയും വന്നു.

ഞങ്ങളെ രക്ഷിക്കാൻ സാധിക്കില്ല, ഒരു ഡോക്ടർക്കും 

തെക്കൻ ബംഗ്ലദേശിലെ അഭയാർഥികേന്ദ്രമായ കോക്സ് ബസാറിൽ ചെറിയ തോതിൽ മാത്രമാണു പരിശോധന. മ്യാൻമറിൽനിന്നെത്തിയ 10 ലക്ഷം റോഹിങ്ക്യകൾ തിങ്ങിപ്പാർക്കുന്ന ഇടമാണിത്. ബംഗ്ലദേശിൽ കോവിഡ് പരിശോധന സംവിധാനങ്ങൾ വളരെക്കുറച്ച് മാത്രമാണ്. ഇതിൽ ഭൂരിഭാഗവും 400 കിലോമീറ്റർ അകലെയുള്ള ധാക്കയിലാണ്. ബംഗ്ലദേശിലും അഭയാർഥി ക്യാംപുകളിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതു മാത്രമാണ് ആശ്വാസ വർത്തമാനം.

150 മുതൽ 200 വരെ രോഗികളെ പാർപ്പിക്കാൻ സാധിക്കുന്ന ഐസലേഷൻ, ചികിത്സാ കേന്ദ്രങ്ങൾ യുഎൻ ഏജൻസികൾ ബംഗ്ലദേശിൽ നിര്‍മിക്കുന്നുണ്ട്. യുഎന്നിന്റെ നേതൃത്വത്തിൽ സോപ്പ് വിതരണം, കോവിഡ് പ്രതിരോധ ബോധവത്കരണം എന്നിവയും പുരോഗമിക്കുന്നു. എന്നാൽ ക്യാംപുകളിലെ സെൽഫോണുകളും ഇന്റർനെറ്റ് സൗകര്യവും സർക്കാർ വിലക്കിയതോടെ സാഹചര്യങ്ങള്‍ വഷളാകുകയാണ്. വൈറസ് ബാധയേൽക്കുന്നവരെല്ലാം മരിക്കുമെന്നും ഒരു ഡോക്ടർക്കും അപ്പോൾ രക്ഷിക്കാൻ സാധിക്കില്ലെന്നും റോഹിങ്ക്യൻ അഭയാർഥിയായ സാകിന ഖാട്ടൂൻ പറഞ്ഞു. ഭർത്താവിനും ഏഴു മക്കൾക്കുമൊപ്പം മുളകൊണ്ടുണ്ടാക്കിയ കുടിലിലാണ് ഇവർ താമസിക്കുന്നത്.

BANGLADESH-MYANMAR-REFUGEE
ബംഗ്ലദേശിൽ റോഹിങ്ക്യകൾ താമസിക്കുന്ന ക്യാംപ്

ഇതിനിടെ, ലെബനനിലെ ഒരു അഭയാർഥി ക്യാംപിൽ സിറിയയിൽനിന്നെത്തിയ പലസ്തീൻ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലെബനനിലെ ക്യാംപില്‍ ഇവരോടൊപ്പം താമസിക്കുന്നവരെയും പരിശോധിക്കുന്നതിനുള്ള നടപടി തുടങ്ങി. ബേക പ്രവിശ്യയിലെ പലസ്തീൻ ക്യാംപിൽ താമസിച്ചുവന്ന സ്ത്രീക്കാണ് വൈറസ് ബാധയുണ്ടായതെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു. ഇവരെ ബെയ്റൂട്ടിലെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ലെബനനില്‍ ഇതുവരെ 682 കോവി‍ഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22 പേർ മരിച്ചു.

1,90,000 പേർ, കുടിവെള്ളം 19 കിണറിൽ നിന്ന്

ആഫ്രിക്കയിലെ സംഘർഷ ബാധിത പ്രദേശങ്ങളിലും കോവി‍ഡ് പ്രതിരോധം കാര്യമായി നടക്കുന്നില്ല. മാസങ്ങളായുള്ള ഭീകരാക്രമണങ്ങളെ തുടർന്ന് നാടുവിട്ട എട്ട് ലക്ഷം പേരാണ് ബുർക്കിന ഫാസോയിൽ കഴിയുന്നത്. ഭീകരരിൽനിന്നു രക്ഷപ്പെട്ടാണ് ഇവിടെയെത്തിയത്. എന്നാൽ ഇവിടെ കൊറോണ വൈറസുണ്ട്. എന്താണു സംഭവിക്കാൻ പോകുന്നതെന്നു ഞങ്ങൾക്ക് അറിയില്ല– അഭയാർഥിയായ ബോറിമ ഗസാംബെ വ്യക്തമാക്കി. തലസ്ഥാനമായ ഓഗദുഗുവിലെ അടച്ചുപൂട്ടിയ സ്കൂളിലാണ് 600 ഓളം പേർ താമസിക്കുന്നത്. 20 മുതൽ 30 വരെ ആൾക്കാരാണ് ഓരോ മുറിയിലും.

‘‘ഒരു സോപ്പ് വാങ്ങുന്നതുപോലും വലിയ ചെലവാണ്.’’ – അഭയാർഥിയായ അഗിറാറ്റ മൈഗ പറയുന്നു. 40 സെന്റാണ് ഒരു ബാർ സോപ്പിനായി കൊടുക്കേണ്ടത്. ഇതുകൊണ്ടാണു കുട്ടികളുടെ കൈകളും തുണിയുമെല്ലാം കഴുകേണ്ടതെന്നും അവർ പരാതി ഉന്നയിച്ചു. ബുർക്കിന ഫാസോയിൽ ആകെ 60 പേർക്കാണ് ഐസിയു സൗകര്യമാണുള്ളത്. ഇവിടത്തെ ആകെ ജനസംഖ്യ രണ്ടു കോടി വരും.

കെനിയയിലെ കകുമാ അഭയാർഥി ക്യാംപിൽ 1,90,000 പേരാണുളളത്. ഇവർക്കെല്ലാമുള്ള വെള്ളം ലഭിക്കുന്നതു വെറും 19 കിണറുകളിൽനിന്ന്. പതിനായിരത്തിലേറെ പേർ വെള്ളമെടുക്കുന്നത് ഒരു കിണറിൽനിന്ന്. സുരക്ഷാ ഉപകരണങ്ങൾ, മരുന്ന്, പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ തുടങ്ങിയവ ഒന്നും ഇവിടെ ലഭ്യമല്ല. കകുമ, ദദാബ് ക്യാംപുകളിൽ ഇതുവരെ കോവിഡ് പരിശോധന നടന്നിട്ടില്ല. ഐസിയുവും വെന്റിലേറ്ററും ഇല്ലേയില്ല.

സൊമാലിയയിൽ കാര്യങ്ങൾ കൂടുതൽ കഷ്ടമാണ്. 21 ലക്ഷം പേരാണ് ഇവിടെ അഭയാര്‍ഥി ക്യാംപുകളിൽ കഴിയുന്നത്. വരൾച്ചയ്ക്കു പുറമേ അൽ– ശദാബ്, അല്‍ ക്വയ്ദ ബന്ധമുള്ള ഭീകരരുടെ ആക്രമണങ്ങളും സൊമാലിയയെ ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തു കൊണ്ടെത്തിക്കുന്നു. ക്യാംപുകളിൽ പരിശോധനാ സംവിധാനങ്ങൾ ഇല്ല. ആർക്കെങ്കിലും രോഗം വന്നാൽ ചികിത്സിക്കാനും വഴിയില്ല.  രാജ്യത്താകെ ഉള്ളത് 46 ഐസിയു കിടക്കകൾ. ദക്ഷിണ സുഡാനിൽ 1,80,000 പേർ കഴിയുന്നത് യുഎൻ നിയന്ത്രണത്തിലുള്ള ക്യാംപുകളിലാണ്. അഞ്ച് വർഷം നീണ്ട ആഭ്യന്തര യുദ്ധം സൊമാലിയയിലെ ആരോഗ്യ സംവിധാനത്തെ ഛിന്നഭിന്നമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ അഭയാർഥികളുടെ പ്രശ്നങ്ങൾ ലോകത്തെയാകെ അപകടസാധ്യതയിലാക്കുമെന്ന് നോർവീജിയൻ റഫ്യൂജി കൗൺസിൽ വ്യക്തമാക്കി. വെനസ്വേലയിലോ, ഹോണ്ടുറാസിലോ അല്ലെങ്കിൽ വേറെ ഏതു രാജ്യത്തോ കോവിഡ് വൈറസ് അതിജീവിച്ചാൽ പോലും അത് യുഎസിന് അടക്കം ഭീഷണിയാണ്. യൂറോപ്പിൽ നിന്ന് തുര്‍ക്കി വഴി ഇദ്‍ലിബിലേക്ക് വൈറസ് എത്തിയിട്ടുണ്ടെങ്കിൽ അതു യൂറോപ്പിലേക്കു തന്നെ മടങ്ങിവരികയും ചെയ്യുമെന്നും നോർവീജിയൻ റഫ്യൂജി കൗൺസിൽ തലവൻ ജാൻ എഗ്‍ലൻഡ് വ്യക്തമാക്കി.

English Summary: World’s refugees now face threat of coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com