കമ്പിയിൽ കെട്ടിയിട്ട നിലയിൽ അസ്ഥികൂടം; തെളിവായി കത്തിയ കുടയും മൊബൈൽ ഫോണും
Mail This Article
തൊടുപുഴ∙ ഇടുക്കി മാവാടി നാല്‍പതേക്കറില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സൂചന. 40 വയസിനുമുകളില്‍ പ്രായമുള്ള പുരുഷന്‍റെ അസ്ഥികൂടമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അസ്ഥികൂടം കഴിഞ്ഞ സെപ്റ്റംബർ 3ന് കാണാതായ മാവടി പള്ളയമ്പിൽ സുരേഷിന്റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
പൊലീസ് സര്‍ജനെ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തെത്തിച്ച് പരിശോധന നടത്തും. മരണകാരണം കണ്ടെത്താന്‍ അസ്ഥികൂടത്തിന്‍റെ സാംപിളുകൾ തിരുവനന്തപുരത്തെ റീജണല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും.
ബുധനാഴ്ചയാണ് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കമ്പിയിൽ കെട്ടിയിട്ട നിലയിലായിരുന്നു. സ്ഥലത്തു നിന്ന് കുടയും പാതി കത്തിയനിലയിൽ മൊബൈൽ ഫോണും കാവി മുണ്ടും കണ്ടെത്തിയിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സുരേഷിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമുള്ളതായി അറിയില്ലന്നും യാതൊരു ദുശ്ശീലവുമില്ലാത്ത നാട്ടുകാർക്കെല്ലാം ഉപകാരിയായ ചെറുപ്പക്കാരനായിരുന്നുവെന്നു നാട്ടുകാരും പറയുന്നു.
English Summary: Skeleton found in idukki