അതിഥി തൊഴിലാളികൾക്കായി ബംഗാളിലേക്ക് 28 ടെയ്രിനുകൾ; സമ്മർദത്തിന് വഴങ്ങി മമത

Mail This Article
കൊച്ചി∙ കേരളത്തിൽ നിന്ന് അതിഥിത്തൊഴിലാളികളെ ബംഗാളിൽ എത്തിക്കാനായി റെയിൽവേ 28 ട്രെയിനുകൾ ഓടിക്കും. ബംഗാൾ സർക്കാർ പ്രത്യേക അനുമതി നൽകിയതോടെയാണ് ട്രെയിനോടിക്കാൻ വഴി തെളിഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 105 ട്രെയിനുകളാണ് അടുത്ത 30 ദിവസത്തിനുള്ളിൽ ബംഗാളിലേക്ക് തൊഴിലാളികളുമായി മടങ്ങുക. കേരളത്തിലെ 11 സ്റ്റേഷനുകളിൽ നിന്നാണ് പ്രത്യേക ട്രെയിനുകൾ പുറപ്പെടുക. ട്രെയിൻ ഓടിക്കുന്ന വിവരം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് പ്രഖ്യാപിച്ചത്.
എന്നാൽ ബംഗാളിലേക്ക് 105 ട്രെയിനുകളുടെ ആവശ്യം പ്രതിദിനം ഉണ്ടെന്നായിരുന്നു കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രതികരണം. ബംഗാൾ അനുമതി നൽകാത്തതിനെ തുടർന്ന് ആയിരക്കണക്കിനു തൊഴിലാളികളാണ് കേരളത്തിൽ കുടുങ്ങി കിടക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ എല്ലാം ട്രെയിനുകൾക്ക് അനുമതി നൽകിയെങ്കിലും ബംഗാൾ സർക്കാർ തയാറായിരുന്നില്ല.
കേരളത്തിൽ നിന്ന് ഇതുവരെ ആകെ ഒരു ട്രെയിൻ മാത്രമാണ് ബംഗാളിലേക്കു സർവീസ് നടത്തിയത്. ട്രെയിൻ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ പല ക്യാംപുകളിലും തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. തൊഴിലാളികളുടെ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിൽ ക്രമസമാധാന പ്രശ്നമായി തീർന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി അമിത് ഷാ തൊഴിലാളികളെ മടക്കി കൊണ്ടുപോകാൻ സർക്കാരുകൾ സഹകരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിനെ ആദ്യം രാഷ്ട്രീയമായി നേരിടാൻ ഒരുങ്ങിയ മമത സർക്കാർ ഒടുവിൽ കേന്ദ്ര സമ്മർദത്തിന് വഴങ്ങുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സർവീസുകൾ
∙ കോട്ടയം 3
∙ കോഴിക്കോട് 5
∙ തിരൂർ 5
∙ കൊല്ലം 2
∙ ആലപ്പുഴ 1
∙ എറണാകുളം 5
∙ തൃശൂർ 1
∙ തിരുവനന്തപുരം 2
∙ കണ്ണൂർ 2
∙ തിരുവല്ല 1
∙ പാലക്കാട് 1
English Summary: 28 trains for migrant laburs from Kerala to Bengal