വില കൂട്ടിയതു തിരിച്ചടിച്ചു; കര്‍ണാടകത്തില്‍ മദ്യവില്പനയില് 60% ഇടിവ്
Mail This Article
ബെംഗളൂരു∙ വില കുത്തനെ കൂട്ടിയതിനു പിന്നാലെ കര്‍ണാടകത്തില്‍ മദ്യ വില്‍പനയില്‍ 60% ഇടിവ്. മദ്യവില്‍പന പുനരാരംഭിച്ചതിനു മുതല്‍ മൂന്നു ദിവസം റെക്കോർഡ് വില്‍പനയാണു നടന്നിരുന്നത്. മേയ് 6ന് 232 കോടി രൂപയുടെ മദ്യമാണു വിറ്റഴിച്ചത്. എന്നാല്‍ മേയ് 20ന് വില്‍പന 61 കോടിയായി കുറഞ്ഞു. മേയ് 6ന് സര്‍ക്കാര്‍ മദ്യവിലയില്‍ 21 മുതല്‍ 31% വരെ വര്‍ധനവു വരുത്തിയിരുന്നു. ഇതോടെ കുപ്പിക്ക് 50 രൂപ മുതല്‍ 1000 രൂപ വരെയാണു വില കൂടിയത്.
മേയ് 6ന് 38 ലക്ഷം ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത മദ്യമാണ് സംസ്ഥാനത്തു വിറ്റഴിച്ചത്. എന്നാല്‍ മേയ് 20ന് 25 ലക്ഷം ലീറ്റര്‍ മാത്രമായി ചുരുങ്ങി. മേയ് 5 മുതല്‍ ഏഴു വരെ 105 ലക്ഷം ലീറ്റര്‍ മദ്യം വിറ്റിരുന്നു. എന്നാല്‍ മേയ് 16 മുതല്‍ 20 വരെ അത് 55.6 ലക്ഷമായി ചുരുങ്ങി. ബീയറിന്റെ വില്‍പനയും ഇടിഞ്ഞു. മേയ് ആദ്യ വാരം 19.9 ലക്ഷം ലീറ്റര്‍ വിറ്റത് പിന്നീട് 14.6 ലക്ഷമായി ഇടിഞ്ഞു. രണ്ടും കൂടി ആദ്യ വാരം 594.6 കോടി രൂപയുടെ വില്‍പനയുണ്ടായിരുന്നത് പിന്നീട് 267.5 കോടിയായി കുറയുകയായിരുന്നു.
വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടുവെന്ന് മദ്യശാല ഉടമകള്‍ പറയുന്നു. മദ്യവില്‍പന കുറഞ്ഞത് നികുതി വരുമാനത്തെയും ബാധിച്ചു. സംസ്ഥാനത്ത് ആകെയുള്ള 10,050 മദ്യക്കടകളില്‍ 4,880 എണ്ണം മാത്രമേ തുറന്നിട്ടുള്ളു.
English Summary: Liquor sales in Karnataka dip by 60% after duty increase