ADVERTISEMENT

ബെയ്ജിങ്∙ രണ്ടാം വരവില്‍ കൊറോണ വൈറസ് തികച്ചും വ്യത്യസ്തവും കൂടുതല്‍ അപകടകാരിയുമാണെന്ന ആശങ്കയില്‍ ചൈനീസ് ഡോക്ടര്‍മാര്‍. വടക്കുകിഴക്കന്‍ മേഖലയില്‍ പുതുതായി രോഗബാധിതരായവരില്‍ വൈറസ് പ്രകടമാകുന്നത് രോഗബാധ പൊട്ടിപ്പുറപ്പെട്ട വുഹാനിലേതില്‍നിന്നു വ്യത്യസ്തമായാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അജ്ഞാതമായ രീതിയില്‍ വൈറസിനു മാറ്റം വരുന്നുവെന്നതിന്റെ സൂചനയാണിതെന്നും അവര്‍ ആശങ്കപ്പെടുന്നു. വൈറസ് പ്രതിരോധത്തെ ഇതു കൂടുതല്‍ സങ്കീര്‍ണമാക്കാനാണു സാധ്യത. 

വടക്കന്‍ പ്രവിശ്യയായ ജിലിന്‍, ഹെയ്‌ലോങ്ജിയാങ് എന്നിവിടങ്ങളില്‍ രോഗബാധിതരില്‍ വൈറസ് ഏറെക്കാലം നിലനില്‍ക്കുകയാണ്. ഏറെ വൈകിയാണ് ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആകുന്നതെന്നു പ്രമുഖ ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടറായ ക്യൂ ഹൈബോ പറഞ്ഞു. വുഹാനില്‍ വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. എന്നാല്‍ പുതിയ രോഗികളില്‍ ഏറെ വൈകിയാണു രോഗലക്ഷണം പ്രകടമാകുന്നത്. 

ഇതു രോഗികളെ കണ്ടെത്തി രോഗവ്യാപനം തടയാനുള്ള അധികൃതരുടെ നീക്കങ്ങള്‍ക്കു തിരിച്ചടിയാവുകയാണ്. കുടുംബങ്ങളില്‍ അതിവേഗം രോഗം പടരാനും ഇതു കാരണമാകുന്നുണ്ടെന്നും ഡോ. ഹൈബോ പറഞ്ഞു. വുഹാനില്‍ രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഇപ്പോള്‍ വടക്കന്‍ പ്രവിശ്യയിലാണുള്ളത്. 

വുഹാനിലെ രോഗികള്‍ക്കു ഹൃദയം, വൃക്ക, കുടല്‍ എന്നീ ഭാഗങ്ങളില്‍ തകരാറു സംഭവിച്ചിരുന്നു. എന്നാല്‍ വടക്കുകിഴക്കന്‍ ക്ലസ്റ്റസില്‍ ശ്വാസകോശത്തിനാണു കൂടുതല്‍ തകരാറ് സംഭവിക്കുന്നതെന്ന് ഡോ. ഹൈബോ പറഞ്ഞു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള രാജ്യങ്ങളിലൊന്നായ റഷ്യയില്‍നിന്നെത്തിയവരില്‍നിന്നാണ് വടക്കുകിഴക്കന്‍ ഭാഗത്തുള്ളവര്‍ക്ക് രോഗം പടര്‍ന്നതെന്നാണു കരുതുന്നത്. ഇവിടെ 10% പേര്‍ക്കു മാത്രമേ രോഗം ഗുരുതരമായിട്ടുള്ളു. 26% പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 

china-health-officials

ഷുലാന്‍, ജിലിന്‍ സിറ്റി, ഷെങ്യാങ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 46 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 100 ദശലക്ഷം ആളുകള്‍ താമസിക്കുന്ന മേഖലയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. പാര്‍പ്പിട സമുച്ചയങ്ങളില്‍നിന്ന് ആരെയും പുറത്തേക്കു വിടുന്നില്ല. രോഗവ്യാപനവും നിയന്ത്രണങ്ങളും അവസാനിച്ചെന്ന് ആരും കരുതേണ്ടതില്ലെന്നും വൈറസ് ദീര്‍ഘകാലം സമൂഹത്തിലുണ്ടാകുമെന്നും പകര്‍ച്ചവ്യാധി വിഭാഗം ഡോക്ടറായ വി അന്‍ഹുവ പറഞ്ഞു. 

വൈറസിന്റെ രീതികളില്‍ ഉണ്ടാകുന്ന മാറ്റം രോഗവ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും വിപണി തുറക്കാനുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്. ജനിതകമാറ്റം സംഭവിച്ച് വൈറസ് കൂടുതല്‍ അപകടകാരിയാകുന്നുണ്ടോ എന്ന കാര്യത്തില്‍ വിപുലമായ പഠനമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. വലിയതോതില്‍ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ബെയ്ജിങ്ങില്‍ വാര്‍ഷിക രാഷ്ട്രീയ കുട്ടായ്മ ഈയാഴ്ച തുടങ്ങാനിരിക്കെ പുതിയ മേഖലകളിലെ രോഗവ്യാപനം എത്രയും പെട്ടെന്നു നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണു ചൈന. സര്‍ക്കാര്‍ അജണ്ടകള്‍ക്ക് അംഗീകാരം നല്‍കാന്‍ ആയിരക്കണക്കിനു പ്രതിനിധികളാണ് ബെയ്ജിങ്ങില്‍ എത്തിച്ചേരുക.

English Summary: China's New Outbreak Shows Signs The Virus Could Be Changing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com