പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ പരിശോധിക്കാൻ 5000 തെർമൽ സ്കാനറുകൾ
Mail This Article
തിരുവനന്തപുരം∙എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കെത്തുന്ന വിദ്യാർഥികളെ പരിശോധിക്കാന്‍ സ്കൂളുകളിൽ 5000 തെർമൽ സ്കാനർ ലഭ്യമാക്കും. മെഡിക്കൽ സർവീസ് കോർപറേഷനാണ് സ്കാനറുകൾ നൽകുന്നത്.
തെർമൽ സ്ക്രീനിങ് ഉൾപ്പെടെ 5 വ്യവസ്ഥകൾ പ്രകാരമാണ് പരീക്ഷയ്ക്ക് കേന്ദ്രം അനുമതി നൽകിയത്. മെഡിക്കൽ സർവീസ് കോർപറേഷന്റെ പക്കലുള്ളതും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽനിന്നും ശേഖരിക്കുന്ന തെർമൽ സ്കാനറുകളാണ് സ്കൂളുകൾക്ക് നൽകുന്നത്.
പരീക്ഷ നടത്തിപ്പു സംബന്ധിച്ച് ഇന്നലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ഇറങ്ങിയെങ്കിലും തെർമൽ സ്കാനറിന്റെ കാര്യം വ്യക്തമാക്കിയിരുന്നില്ല. തെർമൽ സ്കാനറുകൾ വേണമെന്ന് ഇന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യവകുപ്പ് ഡയറക്ടറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. എല്ലാ സ്കൂളിലും തെർമൽ സ്കാനർ എത്തിക്കുമെന്നും കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ അതിനനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
എസ്എസ്എൽസിക്ക് 2953 പരീക്ഷ കേന്ദ്രങ്ങളിലായി നാലര ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 2033 കേന്ദ്രങ്ങളിലായി 9 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. മെയ് 26 മുതൽ 30വരെയാണ് പരീക്ഷ.
English Summary : 5000 thermal scanners may set up for students writing SSLC, higher secondary exams