ADVERTISEMENT

കൊച്ചി∙ പച്ചാളത്തെ പെട്രോള്‍ ബോംബ് ആക്രമണത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോറിക്ഷയിലെത്തിയ പ്രതി കടയ്ക്കുള്ളില്‍ കടന്ന് ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. പൊള്ളലേറ്റ രണ്ടുപേരില്‍ ആലപ്പുഴ എഴുപുന്ന റെജിന്‍ ദാസ് ഇന്ന് മരിച്ചു. ബുധൻ രാത്രിയാണ് സംഭവമുണ്ടായത്. റെജിനെയും സുഹൃത്ത് പങ്കജാക്ഷനെയും പെട്രോൾ ബോംബെറിഞ്ഞ പച്ചാളത്തെ ഓട്ടോറിക്ഷ ഡ്രൈവർ ഫിലിപ്പ് സ്വയം തീകൊളുത്തി മരിച്ചിരുന്നു.

ഓട്ടോറിക്ഷയിലെത്തിയ ഫിലിപ്പ് പുറത്തിറങ്ങി സെക്കൻഡുകൾക്കുള്ളിൽ കടയ്ക്കുള്ളിൽ തീയാളുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കുപ്പിയിൽ പെട്രോൾ നിറച്ച് തീകൊളുത്തി കടയ്ക്കുള്ളിലേക്ക് എറിയുകയായിരുന്നു. കടയുടമ പങ്കജാക്ഷനും റെജിൻ ദാസുമായിരുന്നു ഈ സമയം കടയിലുണ്ടായിരുന്നത്. പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. എന്നാൽ റെജിൻ ദാസിനാണ് ആക്രമണത്തിൽ കൂടുതൽ പരുക്കേറ്റത്. ശരീരത്തിൽ തീപടർന്നതോടെ ഇയാൾ കടയിൽനിന്ന് പുറത്തേക്കിറങ്ങി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ശരീരത്തിൽ തീപടർന്ന അവസ്ഥയിൽ റെജിൻ കടയ്ക്കുമുന്നിലൂടെ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇവിടെനിന്നും അൽപം കൂടി മുന്നോട്ടുപോയതിനുശേഷം എടിഎമ്മിനു മുന്നിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുന്നതിനും ഫിലിപ്പ് ശ്രമിച്ചിരുന്നു. അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു. പിന്നീടാണ് ഫിലിപ്പ് ഓട്ടോയ്ക്കും സ്വയവും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ആക്രമണം നടത്തിയ ഫിലിപ്പ് മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിൽ ആയിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാനസികവെല്ലുവിളി നേരിട്ടിരുന്ന ഫിലിപ് 3 മാസമായി ചികിത്സയിലായിരുന്നുവെന്നു ഭാര്യ മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു.

English Summary: Kochi Pachalam Bomb Attack - CCTV visuals out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com