പെട്രോൾ ബോംബേറിൽ പൊള്ളലേറ്റു ചികിൽസയിലിരുന്ന യുവാവ് മരിച്ചു
Mail This Article
കൊച്ചി ∙ പച്ചാളത്ത് പെട്രോൾ ബോംബേറിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു. ചേർത്തല എഴുപുന്ന കോതേക്കാട്ടു വീട്ടിൽ ആർ.കെ. റെജിൻ ദാസാണ് (34) മരിച്ചത്. ബുധൻ രാത്രി റെജിനെയും സുഹൃത്ത് പങ്കജാക്ഷനെയും പെട്രോൾ ബോംബെറിഞ്ഞ പച്ചാളത്തെ ഓട്ടോറിക്ഷ ഡ്രൈവർ ഫിലിപ്പ് സ്വയം തീകൊളുത്തി മരിച്ചിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ റെജിന് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ഇന്ന് പുലർച്ചെ 5.39ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. ആഴത്തിൽ പൊള്ളലേറ്റ റെജിന്റെ ശ്വാസകോശത്തിനും തകരാറുണ്ടായതിനാൽ ചികിത്സ ദുഷ്കരമായിരുന്നു.
ലൂർദ് ആശുപത്രിയിലെ അസിസ്റ്റന്റായ റെജിൻ പച്ചാളത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം പൊള്ളലേറ്റ പാറയ്ക്കൽ വീട്ടിൽ പങ്കജാക്ഷൻ ചികിത്സയിൽ തുടരുകയാണ്. മാനസികവെല്ലുവിളി നേരിട്ടിരുന്ന ഫിലിപ് 3 മാസമായി ചികിത്സയിലായിരുന്നുവെന്നു ഭാര്യ മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു..
പങ്കജാക്ഷന്റെ പച്ചാളം ഷൺമുഖപുരം സഹകരണ ബാങ്കിനു സമീപത്തെ തട്ടുകടയിലിരുന്നു സംസാരിക്കുകയായിരുന്ന പങ്കജാക്ഷന്റെയും റെജിന്റെയും നേരേ, പെട്രോൾ നിറച്ച കുപ്പിയിൽ തീ കൊടുത്ത ശേഷം ഫിലിപ് എറിയുകയായിരുന്നു. പിന്നെ അവിടെനിന്ന് ഓട്ടോയിൽ രക്ഷപ്പെട്ട പ്രതി ഷൺമുഖപുരത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെത്തി സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ശ്രമിച്ചെങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു. തുടർന്നു വടുതല കർഷക റോഡിലെത്തിയ ശേഷം ഫിലിപ് ഓട്ടോയ്ക്കും സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ചു തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.
പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് ഫിലിപ് എത്തിയതെന്നും റെജിൻ ഇടയിൽപ്പെട്ടു പോയതാണെന്നും മുൻവൈരാഗ്യം സംശയിക്കുന്നതായും നോർത്ത് പൊലീസ് പറഞ്ഞിരുന്നു. അതേസമയം, ഫിലിപ്പുമായി വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ലെന്നാണു പങ്കജാക്ഷന്റെ മൊഴി.
English Summary: Youth died in petrol bomb attack