ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ പാക്കേജ് തമാശയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദരിദ്രരോട് അനുകമ്പയില്ല. പൊതുമേഖലാ യൂണിറ്റുകളുടെ വിൽപന ഉൾപ്പെടെ, പരിഷ്കാരങ്ങൾ എന്ന് വിളിക്കപ്പെടുന്ന വന്യമായ സാഹസിക യാത്രയ്ക്ക് സർക്കാർ തുടക്കമിട്ടതായി അവർ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമന്ത്രിയിലാണ്. ഭരണഘടനയുടെ അവിഭാജ്യ ഘടകമായ ഫെഡറലിസത്തെക്കുറിച്ച് മറന്നുപോയിരിക്കുന്നു. പാർലമെന്റിന്റെ സഭകളെയോ സ്റ്റാൻഡിങ് കമ്മിറ്റിയെയോ യോഗം വിളിക്കുമോ എന്നതിനെക്കുറിച്ച് ഒരു സൂചനയും ഇല്ല.

21 ദിവസത്തിനുള്ളിൽ വൈറസിനെതിരായ യുദ്ധം അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രാരംഭ ശുഭാപ്തിവിശ്വാസം തെറ്റായി മാറിയിരിക്കുന്നു. ഒരു വാക്സിൻ കണ്ടെത്തുന്നതുവരെ വൈറസ് ഇവിടെ തുടരുമെന്നാണ് തോന്നുന്നത്. ലോക്ഡൗണിന് ഒരു എക്സിറ്റ് തന്ത്രമില്ല.

സമ്പദ്‌വ്യവസ്ഥ ഗുരുതരമായി തകർന്നിരിക്കുകയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. എല്ലാ സാമ്പത്തിക വിദഗ്ധരും വൻതോതിലുള്ള സാമ്പത്തിക ഉത്തേജനം ആവശ്യമാണെന്ന് നിർദേശിച്ചിട്ടുണ്ട്. 20 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം, ധനമന്ത്രിയുടെ അഞ്ചു ദിവസങ്ങളിലെ വിശദാംശങ്ങൾ എന്നിവ രാജ്യത്തെ ക്രൂരമായ തമാശയാക്കി മാറ്റിയെന്നും അവർ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികൾക്ക് പുറമെ, അവഗണിക്കപ്പെട്ടവരിൽ 13 കോടി കുടുംബങ്ങളും ഉൾപ്പെടുന്നു. ഇപ്പോഴത്തെ സർക്കാരിന് പരിഹാരങ്ങളില്ല എന്നത് ആശങ്കാജനകമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോടും ദുർബലരോടും സഹാനുഭൂതിയോ അനുകമ്പയോ ഇല്ല എന്നത് ഹൃദയഭേദകമാണ്, അവർ കൂട്ടിച്ചേർത്തു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ‍ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ വിട്ടുനിന്നു. 

English Summary: PM's Package Joke, No Empathy For Poor: Sonia Gandhi At Opposition Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com