ബ്രിട്ടനിൽ ഹെൽത്ത് സർചാർജ് പിൻവലിക്കാൻ തീരുമാനം; മലയാളി നഴ്സുമാർക്ക് ആശ്വാസം
Mail This Article
ലണ്ടൻ∙ സമ്മർദവും പ്രതിഷേധവും ശക്തമായതോടെ എൻഎച്ച്എസിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കെയർറർമാർക്കും ഏർപ്പെടുത്തിയിരുന്ന ഹെൽത്ത് സർചാർജ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സർചാർജ് പിൻവലിക്കില്ലെന്നായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞത് .
എന്നാൽ ഇതിനോട് ഭരണപക്ഷ എംപിമാരിൽനിന്നുപോലും എതിർപ്പ് ഉയർന്നതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഇത് പിൻവലിക്കാൻ തീരുമാനം ഉണ്ടായത്. എത്രയും വേഗം സർചാർജ് പിൻവലിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാൻ ഹോം ഓഫിസിനും ആരോഗ്യമന്ത്രാലയത്തിനും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
ബ്രിട്ടനിലെ വിദേശ നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള ഹെൽത്ത് സർചാർജ് അതേപടി നിലനിർത്തുമെന്നും ഇതിലൂടെ ലഭിക്കുന്ന തൊള്ളായിരം മില്യൺ പൗണ്ട് ഒഴിവാക്കാൻ ആകില്ലെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച പാർലമെന്റിൽ അറിയിച്ചത്. ഈ തുക കണ്ടെത്താൻ മറ്റൊരു സ്രോതസ് ഇല്ലാത്തതിനാൽ തൽകാലം ഇത് തുടരാതെ നിവൃത്തിയില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് കെയ്ർ സ്റ്റാമറിന്റെ ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി.
കൊറോണ രാജ്യം മുഴുവൻ ആളിപ്പടരുമ്പോൾ അതിനെതിരേ മുന്നിൽനിന്ന് പടനയിച്ചത് വിദേശ നഴ്സുമാരും ഡോക്ടർമാരുമാണ്. നിരവധി വിദേശ നഴ്സുമാർക്കും ഡോക്ടർമാർക്കും കെയർറർമാർക്കും ഈ പോരാട്ടത്തിൽ ജീവൻ നഷ്ടമാകുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ടാഴ്ചമുമ്പ് ഹെൽത്ത് സർചാർജ് പുന:പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ തന്നെ പതിവ് കൊറോണ ബ്രീഫിങ്ങിനിടെ വ്യക്തമാക്കിയത്.
മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് എൻഎച്ച്എസിലെ കുടിയേറ്റ തൊഴിലാളികൾ ആശ്വാസത്തോടെയാണ് ഈ വാർത്ത ശ്രവിച്ചത്. പിന്നീട് ഇത് സാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
എൻഎച്ച്എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗിക്കുന്നതിനാണ് കുടിയേറ്റ െതാഴിലാളികളിൽ നിന്നും സർചാർജ് ഈടാക്കുന്നത്. യൂറോപ്യൻ യൂണിയനു പുറത്തുനിന്നും എത്തിയിട്ടുള്ള നഴ്സുമാരും ഡോക്ടർമാരും നിലവിൽ വർഷം തോറും 400 പൗണ്ടാണ് ഹെൽത്ത് സർചാർജ് നൽകുന്നത്. ഇത് ഒക്ടോബർ മുതൽ 624 പൗണ്ടായി ഉയർത്താനും കഴിഞ്ഞ ബജറ്റിൽ തീരുമാനിച്ചിരുന്നു.
നാല് അംഗങ്ങളുള്ള ഒരു നഴ്സിന്റെ കുടുബത്തിന് നിലവിലെ നിരക്കനുസരിച്ച് 1600 പൗണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബർ മുതൽ 2500 പൗണ്ടുമാണ് സർചാർജ് നൽകേണ്ടത്. ഇത് ഒഴിവാക്കുന്നത് ഇന്ത്യയിൽനിന്നും ഉൾപ്പെടെ പുതുതായി ജോലിക്കെത്തുന്നവർക്ക് വലിയ ആശ്വാസമാകുമായിരുന്നു. പരമാവധി 25,000 പൗണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന നഴ്സുമാരും ജൂനിയർ ഡോക്ടർമാരുമാണ് ഇപ്പോൾ വലിയൊരു തുക സർചാർജ് നൽകി കഷ്ടപ്പെടുന്നത്.
നിലവിൽ ഒരുലക്ഷത്തി അമ്പത്തി മൂവായിരം കുടിയേറ്റ തൊഴിലാളികളാണ് വീസാ കാലവധി തീരുംവരെയുള്ള സർചാർജ് മുൻകൂറായി നൽകി ബ്രിട്ടനിൽ കഴിയുന്നത്. ഇതിൽ മഹാഭൂരിപക്ഷവും ആരോഗ്യമേഖലയിൽ പണിയെടുക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ്. നാഷണൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻകം ടാക്സിനു പുറമേയാണ് ഇവരിൽനിന്നും ഈ തുക അഡ്വാൻസായി ഈടാക്കുന്നത്. 2015ലാണ് സർക്കാർ ഹെൽത്ത് സർചാർജ് ഈടാക്കി തുടങ്ങിയത്. ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കിയെങ്കിലും സ്റ്റുഡന്റ് വീസയിലും യൂത്ത് മൊബിലിറ്റി സ്കീം വീസയിലും എത്തുന്നവർക്കും ഏർപ്പെടുത്തിയിട്ടുള്ള മുന്നൂറു പൗണ്ട് സർചാർജ് തുടരും.
ഇന്നലെ മരിച്ചത് 338 പേർ
338 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും നഴ്സിംങ് ഹോമുകളിലും മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,042 ആയി. 128,340 പേരെയാണ് ഇന്നലെ രാജ്യത്ത് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയത്. ഇതിനോടകം മുപ്പതു ലക്ഷം പേരെ പരിശോധനയ്ക്കു വിധേയരാക്കി. ഈ മാസം അവസാനത്തോടെ ദിവസേന രണ്ടുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.