കേരളത്തിലെ കോവിഡ് രോഗികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും നശിപ്പിച്ചു: സ്പ്രിൻക്ലർ
Mail This Article
കൊച്ചി ∙ കേരളത്തിലെ കോവിഡ് രോഗികളെ സംബന്ധിച്ച് ശേഖരിച്ചിരുന്ന എല്ലാ വിവരങ്ങളും നശിപ്പിച്ചതായി യുഎസ് കമ്പനി സ്പ്രിൻക്ലർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഏപ്രിൽ 24ന് ഹൈക്കോടതി ഈ വിഷയത്തിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് സ്പ്രിൻക്ലർ ഹർജി നൽകിയിരുന്നു. ബാക്കപ് ഡേറ്റകളുടെ കാര്യത്തിൽ വ്യക്തത വേണം എന്നായിരുന്നു കമ്പനിയുടെ ആവശ്യം.
ഇതു സംബന്ധിച്ച് സർക്കാരിനും കമ്പനി കത്ത് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ 16ന് ഡേറ്റ നശിപ്പിക്കാൻ ആവശ്യപ്പെട്ട് സർക്കാർ മറുപടി നൽകി. തുടർന്നാണ് അതുവരെ ശേഖരിച്ച വിവരങ്ങൾ സ്പ്രിൻക്ലർ നശിപ്പിച്ചത്. ഇതിനിടെ, കോവിഡ് രോഗികളുടെ വിവരങ്ങൾ സർക്കാർ സിഡിറ്റിന്റെ ആമസോൺ സെർവറിലേക്കു മാറ്റിയിരുന്നു. വിവര വിശകലനത്തിൽനിന്ന് കമ്പനിയെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണു ഡേറ്റ സ്ഥിരമായി നശിപ്പിച്ചതായി അറിയിച്ച് കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ഇടക്കാല ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇനി പരിഗണിക്കേണ്ടതില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ സെർവറിൽ സ്പ്രിൻക്ലറിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുക മാത്രമാണ് ഇനി ചെയ്യുന്നതെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡേറ്റയുടെയും ഡേറ്റ അപഗ്രഥനത്തിന്റെയും പൂർണ നിയന്ത്രണം സർക്കാരിനാണെന്നും സ്പ്രിൻക്ലറിനു ഡേറ്റ കൈമാറുന്നില്ലെന്നും കമ്പനി ജീവനക്കാർക്ക് ആർക്കും ഡേറ്റയിൽ ആക്സസ് ഇല്ലെന്നും സർക്കാർ വ്യക്തമാക്കി.
English Summary: All data related to Kerala covid patients deleted says Sprinklr in High Court