അതിഥി തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരുകൾ: അമിതാഭ് കാന്ത്
Mail This Article
ന്യൂഡൽഹി∙ കോവിഡ്–19 മൂലമുള്ള ലോക്ഡൗൺ തുടരുന്നതിനിടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അതിഥി തൊഴിലാളികൾക്കായി കുറച്ചുകൂടെ നന്നായി പ്രവർത്തിക്കേണ്ടതായിരുന്നുവെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. വൈറസ് വ്യാപനം തടയുന്നതിന് ലോക്ഡൗൺ സഹായിച്ചുവെങ്കിലും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ വളരെ മോശമായിട്ടാണ് കൈകാര്യം ചെയ്തത്. ഇവരെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമായിരുന്നു. ഓരോ അതിഥി തൊഴിലാളികളെയും സംരക്ഷിക്കേണ്ടിയിരുന്നത് സംസ്ഥാന, പ്രാദേശിക, ജില്ല തലത്തിലായിരുന്നുവെന്നും അമിതാഭ് കാന്ത് പറഞ്ഞു.
ഫാക്ടറികൾ, നിർമാണമേഖല തുടങ്ങി വിവിധ വിഭാഗങ്ങളിലായി കോടിക്കണക്കിന് അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാര്‍ അടിയന്തര ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണമോ താമസമോ വരുമാനമോ ഇല്ലാതെ ബുദ്ധിമുട്ടിലായി. ഇവരിൽ പലരും മറ്റുമാർഗങ്ങളൊന്നുമില്ലാത്തതിനാൽ കാൽനടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ചിരുന്നു. ഗർഭിണിയായ യുവതിയും കുഞ്ഞുങ്ങളും വരെ ഇത്തരത്തിൽ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവരുകയും ചെയ്തിരുന്നു.
കാൽനടയായി യാത്ര ചെയ്യവേ നിരവധിപ്പേരാണ് തളർന്നുവീണും അപകടത്തിലുമായി മരിച്ചത്. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് വിവിധ മേഖലകളിൽനിന്ന് സർക്കാർ വിമർശനം നേരിട്ടിരുന്നു. മാർച്ച് അവസാനത്തോടെയാണ് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
English Summary: "We Could Have Done Much, Much Better": NITI Aayog CEO On Migrants