കോവിഡ് സ്ക്രീനിങ്ങിന് കാത്തിരുന്ന അതിഥി തൊഴിലാളികൾക്ക് നേരെ അണുനാശിനി
Mail This Article
ന്യൂഡൽഹി∙ കൊറോണ വൈറസ് സ്ക്രീനിങ്ങിനായി കാത്തിരുന്ന അതിഥി തൊഴിലാളികളുടെ ശരീരത്തിലേക്ക് പ്രാദേശിക ഏജൻസി അണുനാശിനി ഉപയോഗിച്ചു. ദക്ഷിണ ഡൽഹിയിലെ ലാജ്പത് നഗറിൽ വെള്ളിയാഴ്ചയാണു സംഭവം. ശ്രമിക് ട്രെയിനിലെ യാത്രയ്ക്കു മുന്‍പുള്ള സ്ക്രീനിങ്ങിനായി എത്തിയ തൊഴിലാളികൾക്കു നേരെയാണ് അണുനാശിനി അടിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
സംഭവത്തിൽ മാപ്പു പറഞ്ഞ ഏജൻസി ഇത് അറിയാതെ സംഭവിച്ചതാണെന്നും വിശദീകരിച്ചു. ജലത്തിന്റെ ശക്തി പെട്ടെന്നു വർധിച്ചതിനെ തുടർന്ന് സ്പ്രേയുടെ ദിശ മാറുകയായിരുന്നുവെന്ന് മുൻസിപ്പൽ കോർപ്പറേഷൻ പറഞ്ഞു.
റെസിഡൻഷ്യൽ കോളനിയിലുള്ളതാണു തൊഴിലാളികളുടെ സ്ക്രീനിങ് നടത്തുന്ന സ്കൂൾ. ഇവിടെ അണുനശീകരണം നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേത്തുടർന്ന് എത്തിച്ച ജെറ്റിങ് മെഷീനിലേക്കുള്ള പ്രഷറിലാണ് വ്യതിയാനം ഉണ്ടായത്. ഇതോടെ തൊഴിലാളിക്ക് ഇതിന്റെ നിയന്ത്രണം നഷ്ടമായെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധവേണമെന്ന് നിർദേശിച്ചതായും ഭരണകൂടം അറിയിച്ചു.
English Summary: Migrants Sprayed With Disinfectant In Delhi, Civic Body Says A "Mistake"