എംഎൽഎമാർക്കൊപ്പം എംപിമാരുടെ യോഗം ശരിയല്ല, പങ്കെടുക്കില്ല: വിമർശിച്ച് കെ.മുരളീധരൻ
Mail This Article
കോഴിക്കോട്∙ എംഎൽഎമാർക്കൊപ്പം എംപിമാരുടെയും യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലെന്നും പങ്കെടുക്കില്ലെന്നും കെ.മുരളീധരൻ എംപി. കോവിഡ് ലോക്ഡൗൺ തീരാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എംപിമാരുടെ മാത്രം യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാകണം. വിദേശ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ മുൻഗണനാ പട്ടികയിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി ആളുകളെ കയറ്റുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതു ശ്രദ്ധയിൽപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തു നൽകി.
സംസ്ഥാനത്തിന് അകത്ത് ഓടുന്ന ട്രെയിനുകൾക്ക് നിലവിലുള്ള സ്റ്റോപ്പുകൾ അനുവദിക്കണം. മാഹിയിൽ കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കുടുംബത്തോട് മുഖ്യമന്ത്രി ക്രൂരത കാണിക്കുന്നു. പാലക്കാട്ടുകാരൻ കോയമ്പത്തൂരിൽ മരിച്ചിട്ടും കേരളത്തിന്റെ പട്ടികയിൽ വന്നില്ല. മരണത്തിന്റെ എണ്ണം കുറച്ച് കാണിക്കാൻ ഇവിടെ ശ്രമിക്കുന്നു. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാൻ പാടില്ല. കണക്ക് കണക്കായി തന്നെ കാണിക്കേണ്ടിടത്ത് വെള്ളം ചേർക്കരുത്.
കേരളത്തിൽ കോവിഡ് പരിശോധന കുറവാണ്. സ്രവ പരിശോധന വ്യാപകമാക്കണം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഈയാഴ്ച തുടങ്ങുകയാണ്. ഇന്ന് പരീക്ഷാ കേന്ദ്രങ്ങളായ സ്ഥലങ്ങൾ നാളെ ഹോട്സ്പോട്ടാകും. പരീക്ഷാകേന്ദ്രങ്ങൾ തേടി കുട്ടികൾ ഓടേണ്ടി വരും. കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടരുതെന്നും മുരളീധരൻ പറഞ്ഞു.
English Summary: K Muraleedharan slams CM Pinarayi Vijayan