സൂം വിഡിയോ ചാറ്റിനിടെ പിതാവിനെ മകന്‍ കുത്തിക്കൊന്നു; ഞെട്ടലില്‍ ദൃക്സാക്ഷികള്‍
Mail This Article
ന്യൂയോര്‍ക്ക് ∙ അമേരിക്കയില്‍ 20 പേരുമായി സൂം വിഡിയോ ചാറ്റ് നടത്തിക്കൊണ്ടിരുന്ന എഴുപത്തിരണ്ടുകാരനെ മകന്‍ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ന്യൂയോര്‍ക്കിലെ അമിറ്റിവില്ലെയിലാണു സംഭവം. വ്യാഴം ഉച്ചയ്ക്ക് സുഹൃത്തുക്കളുമായി വിഡിയോ ചാറ്റില്‍ സംസാരിച്ചുകൊണ്ടിരുന്ന ഡ്വയിറ്റ് പവേഴ്‌സ് എന്നയാളെയാണ് മകന്‍ തോമസ് സ്‌കള്ളി പവേഴ്‌സ് പലതരം കത്തികള്‍ കൊണ്ട് പതിനഞ്ചിലേറെ തവണ കുത്തി കൊലപ്പെടുത്തിയത്. ചാറ്റില്‍ പങ്കെടുത്തിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയപ്പോൾ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ പവേഴ്‌സിന്റെ രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തി.
വിഡിയോ ചാറ്റ് നടത്തുന്നതിനിടെ പെട്ടെന്ന് തോമസ് നഗ്നനായി മുറിയിലേക്കു വരികയായിരുന്നു. തുടര്‍ന്ന് പവേഴ്‌സിനെ ഇയാള്‍ മര്‍ദിച്ചു. പിന്നീടു മുറിവിട്ട ഇയാള്‍ കത്തികളുമായി മടങ്ങിയെത്തി പിന്നില്‍നിന്നു കുത്തുകയായിരുന്നു. കഴുത്തിലും പുറത്തുമാണ് കുത്തിയത്. പവേഴ്‌സ് പെട്ടെന്നു കസേരയില്‍നിന്നു വീഴുന്നതാണ് വിഡിയോ ചാറ്റിലുള്ളവര്‍ കണ്ടത്. പിന്നീട് ഒരാള്‍ പുതപ്പെടുത്ത് താഴെയുള്ള എന്തോ മൂടുന്നതും കണ്ടു. ഇതോടെ സംശയം തോന്നിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവം കണ്ട് ഞെട്ടിപ്പോയെന്ന് സൂം ചാറ്റില്‍ പങ്കെടുത്തിരുന്ന പലരും പൊലീസിനോടു പറഞ്ഞു.
കൊലയ്ക്കു ശേഷം ജനാലയിലൂടെ ചാടി രക്ഷപ്പെട്ട തോമസിനെ പിന്നീടു പൊലീസ് പിടികൂടി. പലതരം കത്തികള്‍ കൊണ്ട് 15 തവണ കുത്തിയെന്ന് ഇയാള്‍ സമ്മതിച്ചു. കത്തിയുടെ അഗ്രം വളഞ്ഞതുകൊണ്ടാണ് വീണ്ടും കത്തികള്‍ എടുത്തുകൊണ്ടുവന്ന് കുത്തിയതെന്നും ഇയാള്‍ പറഞ്ഞു. എന്താണു കൊലയ്ക്കു കാരണമെന്നു വ്യക്തമായിട്ടില്ല.
English Summary: Man Murdered By Son During Zoom Chat, Cops Say. Many On Call Dialed 911