10000 രൂപയ്ക്ക് പാമ്പിനെ വാങ്ങി, ഉത്രയെ കടിച്ചത് ഈ പാമ്പ്? സൂരജ് കസ്റ്റഡിയില്‍
Mail This Article
കൊല്ലം∙ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പൊലീസ് കസ്റ്റഡിയില്‍. ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പൊലീസിനു വിവരം ലഭിച്ചു.
മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. സംഭവങ്ങൾ നടക്കുമ്പോൾ രണ്ടു പ്രാവശ്യവും സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.
സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ കണ്ടെത്തിയിരുന്നു. തുറന്നിട്ട ജനാലയിൽ കൂടി കയറിയ മൂർഖൻ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാൻ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തിൽ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.
ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാൽ ഉത്ര ഉണർന്നില്ല. അതിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്. അതേസമയം ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കർ. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നഷ്ടമായതായി രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
English Summary: Kollam native snake bite death; 3 in custody