തിരുവനന്തപുരത്ത് റിമാൻഡ് പ്രതിക്ക് കോവിഡ്; 32 പൊലീസുകാർ ക്വാറന്റീനിൽ
Mail This Article
തിരുവനന്തപുരം ∙ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ അബ്‌കാരി കേസിലെ പ്രതി. വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടർന്നു വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ 20 ഉദ്യോഗസ്ഥർ ക്വാറന്റീനിൽ പ്രവേശിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്കാണ് കോവിഡ്. കാറിൽ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തിൽ എതിരെ വരുകയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിർത്താതെ പോയ കാർ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
മേയ് 22ന് റിമാന്‍ഡിലായ മൂന്നു പേരും തിരുവനന്തപുരം സ്‌പെഷൽ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുൻപു നടത്തിയ പരിശോധനയിലാണ് ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.
English Summary: Remand Culprit Confirmed with covid in Thiruvananthapuram